Skip to main content

കുട്ടികളുടെ ചലച്ചിത്ര മേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള  വേദി-മുഖ്യമന്ത്രി പിണറായി വിജയന്‍

* കുട്ടികള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനം
    * ചാര്‍ളി ചാപ്ലിന്റെ ദ കിഡ്  ഇന്ന് (മെയ്16) പ്രദര്‍ശിപ്പിക്കും

    കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുന്നതോടെ അത് ബോധ്യപ്പെടും. കുട്ടികള്‍ പല തരം ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ഇപ്പോള്‍ വളരുന്നത്. ചെറിയ കുട്ടികള്‍ വരെ ഫോണിലും ഐപാഡിലുമൊക്കെ പലതരം ദൃശ്യങ്ങള്‍ കണ്ടു വളരുന്ന സ്ഥിതിയാണുള്ളത്. നേരത്തേ കുട്ടികള്‍ അഭിനയിക്കുന്ന സിനിമകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. കുട്ടികള്‍ തന്നെ നിര്‍മ്മാണവും സംവിധാനവും ഉള്‍പ്പെടെ സിനിമയുടെ എല്ലാ മേഖലകള്‍ക്കും നേതൃത്വം കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്തരം സിനിമകള്‍ നിരവധി പുറത്തു വരുന്നുണ്ട്. എന്താണ് കുട്ടികളുടെ സിനിമകളുടെ പ്രത്യേകതയെന്ന് ഇത്തരം ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടും. പ്രതിഭകളുള്ള പലരും അറിയപ്പെടാതെ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയാണ് ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ആദ്യകാല സംവിധായകന്‍  ശിവന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ സി.ഇ.ഒ. സ്വാതി പാണ്‌ഡേ,  നടന്‍ സുധീര്‍ കരമന എന്നിവര്‍ സന്ദേശം നല്‍കി. 2017 ലെ ശിശുദിനത്തിലെ കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമിരാഗ് ചലച്ചിത്രമേളയുടെ സന്ദേശം നല്‍കി. 
    ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനില്‍ രാജേന്ദ്രന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ബീനാ പോള്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര സംവിധായകന്‍ ഉത്പല്‍ ബോര്‍പൂജാരി, മോനിക്ക വഹി, 2017 ലെ സംസ്ഥാന ബാലതാരങ്ങളായ അഭിനന്ദ്, നക്ഷത്ര മനോജ്, ചാരുകിരണ്‍ ജി.കെ എന്നിവര്‍ സന്നിഹിതരായിരുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി സ്വാഗതവും ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 
പി.എന്‍.എക്‌സ്.1804/18

date