Skip to main content

ഉള്‍നാടന്‍ മത്സ്യഉത്പാദനം വര്‍ദ്ധിപ്പിക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഇടക്കൊച്ചി ഗവ ഡെമോണ്‍സ്‌ട്രേഷന്‍ മത്സ്യക്കൃഷി ഫാം ഉദ്ഘാടനം ചെയ്തു

 

 

കൊച്ചി: സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യഉത്പാദനവര്‍ദ്ധനവ് ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന്് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. മത്‌സ്യ ഉത്പാദനം 40000 ടണില്‍ നിന്ന് 80000 ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആധുനിക കൃഷിരീതിയിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. 10 ഫാമുകള്‍ മാതൃകാ ഫാമുകളായി വികസിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ അഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടക്കൊച്ചി ഗവ ഡെമോണ്‍സ്‌ട്രേഷന്‍ മത്സ്യക്കൃഷി ഫാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഇടക്കൊച്ചി ഫാം പുനര്‍നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കുന്ന പദ്ധതിക്ക് 13 കോടി രൂപയാണ് അനുവദിച്ചത്. മത്സേ്യാത്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ഫാം പുനര്‍നിര്‍മിച്ചെതന്ന് മന്ത്രി പറഞ്ഞു. കൂടുകൃഷിയുള്‍പ്പെടെയുള്ള വിവിധ തരം ഓരുജല മത്സ്യക്കൃഷി ഇവിടെ നടപ്പാക്കുന്നുണ്ട്. മത്സ്യവിത്തുകള്‍ നിക്ഷേപിച്ചുകൊണ്ട് കരിമീന്‍ മത്സ്യങ്ങളുടെ കൂടുകൃഷിക്കും മന്ത്രി തുടക്കം കുറിച്ചു.  പൊക്കാളികര്‍ഷകര്‍, ട്രേഡ് യൂണിയനുകള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരുമായി പ്രായോഗികമായി സഹകരണം ഉറപ്പാക്കി  ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. 

ഫിഷറീസ് വകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും ധനസഹായവിതരണവും ജെ മേഴ്‌സിക്കുട്ടി അയമ്മ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളെ പൊതുധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നും പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. മത്സ്യമേഖലയില്‍ വീടും ഭൂമിയും കൂടി വാങ്ങാന്‍ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി വാങ്ങി നല്കുന്ന ഭൂമിയുടെ ആധാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലയില്‍ 84 പേര്‍ക്കാണ് ഭവനനിര്‍മാണത്തിനായുള്ള ഭൂമിയുടെ ആധാരം ലഭിച്ചത്. ഭവനനിര്‍മാണത്തിനായുള്ള ആദ്യഗഡു 56 പേര്‍ക്ക് നല്കി. ബിസിനസ് നവീകരണത്തിനായി സാഫ് അനുവദിക്കുന്ന ധനസഹായവും മത്സ്യഫെഡ് അനുവദിക്കുന്ന പലിശരഹിതവായ്പയും മന്ത്രി വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മാരകരോഗ ചികിത്സാ ധനസഹായവും മന്ത്രി വിതരണം ചെയ്തു. 

 

ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും വികസിപ്പിക്കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായ അഡ്വ എം സ്വരാജ് എംഎല്‍എ പറഞ്ഞു. എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ ജെ മാക്‌സി, മേയര്‍ സൗമിനി ജെയിന്‍, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, കൗണ്‍സിലര്‍മാരായ പ്രതിഭ അന്‍സാരി, കെ ജെ ബെയ്‌സല്‍, തീരദേശവികസനകോര്‍പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍  സി ആര്‍ സത്യവതി, ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, അഡാക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ എം ലതി,  മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പിലെയും ഏജന്‍സികളിലെയും ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date