Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രവഹിക്കുന്നു മഹായജ്ഞത്തില്‍ പങ്കെടുക്കാതെ ആരും മാറി നില്‍ക്കരുതെന്ന്  മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥന

 

പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി തുക കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നടക്കുന്ന ധനസമാഹരണത്തില്‍ പങ്കെടുക്കാതെ ആരും മാറി നില്‍ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു. ഈ മഹായജ്ഞത്തില്‍ പങ്കെടുക്കാതെ ആരും മാറി നില്‍ക്കരുതെന്ന് ഫേയ്സ്ബുക് പോസ്റ്റിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും അദ്ദേഹത്തിനു നേരിട്ടു ലഭിച്ച ധനസഹായത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളും ഫേയ്സ്ബുക് പോസ്റ്റില്‍ മന്ത്രി പങ്കുവച്ചു. മന്ത്രിയുടെ ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:  ഞായറാഴ്ച പള്ളിയില്‍ പോകുവാന്‍ കഴിഞ്ഞില്ല. മഹാപ്രളയത്തിന്റെ കെടുതികള്‍ വിലയിരുത്തുന്നതിനായെത്തിയ കേന്ദ്ര സംഘത്തോടൊപ്പം രണ്ടു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഉച്ചയോടെ തിരുവല്ല മുത്തൂര്‍ മുസ്ലിം ജുമാ അത്തില്‍ നിന്നും ഒരു വിളി: 'പള്ളി വരെ വരണം'. വൈകാതെ എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ഏല്പിക്കുന്നതിനുള്ള വിളിയായിരുന്നു. ഈ  ജുമാഅത്തിലെ അംഗങ്ങള്‍ എനിക്കേറെ വേണ്ടപ്പെട്ടവരാണ്. നേരത്തെ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ എന്നോട് നിയമോപദേശം തേടിയിട്ടുണ്ട്. തര്‍ക്കങ്ങളെല്ലാം ഒഴിവാക്കി നിയമ വിധേയമായും സുതാര്യമായും ജുമാ അത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തുറന്ന മനസ് അന്നവര്‍ കാട്ടുകയും ചെയ്തിരുന്നു. അങ്ങനെ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞുമാറി; ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പണി ഒരുമയോടെ പൂര്‍ത്തിയാക്കി. ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതോടെ അവര്‍ക്ക് സഹജീവികളുടെ വേദന ഉള്‍ക്കൊള്ളാനുമായി. ജുമാ അത്തില്‍ എത്തിയ എന്നെ പ്രസിഡന്റ് അമ്പതിനായിരം രൂപയുടെ ചെക്ക് ഏല്പിച്ചു. അതിനു മുമ്പായി ആദരണീയനായ ഇമാം പ്രത്യേക പ്രാര്‍ഥന ചൊല്ലി. പ്രളയം ആഞ്ഞടിക്കുന്നതിനിടെ ആഗസ്റ്റ് 16, 17 തിയതികളില്‍ പത്തനംതിട്ട ജില്ലാകേന്ദ്രത്തില്‍ കുടുങ്ങിപ്പോയ എന്നെ 17 ന് അര്‍ധരാത്രിയോടെ തിരുവല്ലയിലെത്താന്‍ സഹായിച്ച പത്തനംതിട്ട ജുമാ അത്തിലെ യുവാക്കളെ ഞാന്‍ ഈയവസരത്തില്‍ സ്മരിച്ചു. ഒരു മുന്‍പരിചയം പോലുമില്ലാത്ത എന്നെ സുരക്ഷിതമായി എത്തിക്കുന്നതിനായി ആ ചെറുപ്പക്കാര്‍ക്ക് മണിക്കൂറുകളോളം അതിസാഹസികമായി വെള്ളത്തിലൂടെ നീന്തേണ്ടതായിപ്പോലും വന്നിരുന്നു. അതിനു ശേഷം ഇതുവരെ അവരെ കണ്ടിട്ടില്ല.

തിരുവല്ല സീമെന്‍സ് ഫുട്ബോള്‍ ക്ലബ്ബും, കുറ്റപ്പുഴ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂളും, കവിയൂര്‍ മാര്‍ത്തോമ്മാ സെന്‍ട്രല്‍ സ്‌കൂളും, യഥാക്രമം ഇരുപത്തയ്യായിരം, ഒരു ലക്ഷം, ഒരു ലക്ഷം എന്നീ തുകകള്‍ കഴിഞ്ഞ ദിവസം എന്നെ ഏല്പിച്ചു. 'ഭീഷണിപ്പെടുത്തി തുക വാങ്ങാന്‍ കഴിയാത്ത' അണ്‍ എയ്ഡഡ് സ്‌കൂളുകളും മറ്റും സാലറി ചലഞ്ചില്‍ നിന്നും ഒഴിഞ്ഞു നില്ക്കുകയാണെന്ന ദുഷ്പ്രചരണങ്ങള്‍ക്കിടെയാണിതെന്നോര്‍ക്കണം. മുന്‍ വാരങ്ങളില്‍ പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതിവിലാസം കരയോഗം അമ്പതിനായിരം രൂപയ്ക്കും മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായ ആവിഷ്‌കാര്‍ ശിക്ഷണ്‍ സംസ്ഥാ എന്ന പ്രസ്ഥാനം അമ്പത്തയ്യായിരം രൂപയ്ക്കുമുള്ള ചെക്കുകളും എന്നെ ഏല്പ്പിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ഉദ്യോഗസ്ഥ ദമ്പതികള്‍ അവരുടെ പുതിയ വീടിന്റെ 'പാലുകാച്ചല്‍ ചടങ്ങ്' ഏറ്റവും ലളിതമാക്കിയതിലൂടെ ലാഭിച്ച അമ്പതിനായിരം രൂപയും ചെക്കായി നല്‍കി. ബാബു കല്ലുങ്കലിന്റെ മകള്‍ ബെന്‍സിയുടെയും ജെസി കെ.യുടെ മകന്‍ അബിയുടെയും വിവാഹസല്‍ക്കാരച്ചെലവ് വെട്ടിക്കുറച്ചു നല്‍കിയ അമ്പതിനായിരം രൂപ, കോയമ്പത്തൂരിനടുത്തുള്ള തിരുച്ചെങ്കോട് വിവേകാനന്ദ എന്‍ജിനിയറിംഗ് കോളജ് സമാഹരിച്ചു നല്‍കിയ പത്തുലക്ഷം....പട്ടിക നീളുകയാണെന്നും ഫേയ്സ്ബുക്കില്‍ മന്ത്രി കുറിച്ചു.          (പിഎന്‍പി 3027/18)

date