Skip to main content

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര  സർവീസ് ആരംഭിക്കും

 

* എയർഇന്ത്യയുടെ അമിതനിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

* വിമാനക്കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

 

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 

പുതുതായി ആരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളായ ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വർധിച്ച ആവശ്യമുണ്ട്. നിലവിൽ എയർ ഇന്ത്യാ എക്‌സ്പ്രസാണ് നാലു അന്താരാഷ്ട്ര സർവീസുകൾ കണ്ണൂരിൽ നിന്ന് നടത്തുന്നത്. 

കണ്ണൂരിൽ നിന്ന് വിദേശ വിമനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള നികുതി നേരത്തെതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു. 

ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകൾ പരിശോധിച്ചാൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരിൽ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡെൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ഇതിൽ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതൽ സർവീസുകൾ ആവശ്യമാണ്.

ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം  അറിയിച്ചു. 

എയർ ഇന്ത്യയുടെ കണ്ണൂരിൽ നിന്നുള്ള അമിത നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള  മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

എയർ ഇന്ത്യാ എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ. ശ്യാംസുന്ദർ യോഗത്തിൽ അറിയിച്ചു. ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. നിലവിൽ ഷാർജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സർവീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിലും രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. 

കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു. സ്‌പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു.

 കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു.

പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചത്. 

സംസ്ഥാനത്ത് നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ അറിയിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ ജോയിൻറ് സെക്രട്ടറി ഉഷാ പാഡി, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത-വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കണ്ണൂർ വിമാനത്താവള എം.ഡി വി. തുളസീദാസ്, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എസ്. ശ്രീകുമാർ, മറ്റു വിമാനത്താവള പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 

പി.എൻ.എക്സ്. 216/19

date