Skip to main content

വോട്ടിംഗ് പരിശീലനത്തിന് കളക്ടറേറ്റില്‍ 'ഡെമോ ഹട്ട്'

പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ കളക്ടറേറ്റ് പരിസരത്ത്  ആരംഭിക്കുന്ന ഡെമോ ഹട്ട് (വോട്ടിംഗ്  പരിശീലന കേന്ദ്രം)  ഇന്ന് (21) രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി  ആവിഷ്‌കരിച്ച വിവിപാറ്റും ഇലട്രോണിക് വോട്ടീംഗ് മെഷീനും പൊതുജനങ്ങള്‍ക്ക്   പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് സുഗമമാക്കാനുമാണ് വോട്ടിംഗ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. 

പൊതുജനത്തിനും കന്നി വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്ത് പരിശീലിക്കുന്നതിനും സംശയ ദുരീകരണത്തിനും ഡെമോ ഹട്ട് ഏറെ ഉപയോഗപ്രദമാകും. തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയില്‍ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍  പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ) മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താല്‍ വിവിപാറ്റ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചിതമാകേണ്ടത് അനിവാര്യമാണ്.  വോട്ട് ചെയ്യല്‍ എളുപ്പമാക്കുവാന്‍ ഇത് സഹായിക്കും.

വിവിപാറ്റ് മെഷീനിലൂടെ വോട്ട്  ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണൊ തന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും.  കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ  മണ്ഡലങ്ങളിലും വിവി പാറ്റ് ഉപയോഗിക്കുന്നുണ്ട്. വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേരും  സീരിയല്‍ നമ്പറും ചിഹ്നം തുടങ്ങിയവ എട്ട് സെക്കന്റോളം സ്‌ക്രീനില്‍ കാണാം. എട്ട് സെക്കന്റിന് ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള  ബോക്‌സില്‍  വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്‌സില്‍ സൂക്ഷിക്കപ്പെടും. വിവിപാറ്റിന്റെ  ഈ പ്രവര്‍ത്തനങ്ങള്‍  വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലൂടെ പൊതുജനത്തിനായി വിശദമായി പരിചയപ്പെടാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

date