Skip to main content

ജില്ലയിലെ 50 സർക്കാർ സ്‌കൂളുകളിൽ  ജലരക്ഷ ജീവരക്ഷ പദ്ധതി

ജില്ലയിലെ 50 സർക്കാർ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ ജലരക്ഷ ജീവരക്ഷ പദ്ധതി നടപ്പിലാക്കാൻ തീരുമാനം. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ജലരക്ഷ ജീവരക്ഷ പദ്ധതി പ്രവർത്തനങ്ങളുടെ ആലോചനായോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകൾ മുഖേന മാർഗ നിർദേശങ്ങൾ നൽകി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയെ ഉൾപ്പെടുത്തിയാണ് പദ്ധതിയിൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണിത്. ഇതിനായി നിയോജക മണ്ഡലം, ബ്ലോക്ക് തലത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുമെന്ന് യോഗം അറിയിച്ചു. കുട്ടികളിൽ ജലോപയോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന സ്‌കൂളുകൾക്ക് സമ്മാനവും നൽകും. എല്ലാ സ്‌കൂളുകൾക്കും ഇതിന്റെ ഭാഗമായി ജല ഉപയോഗ കലണ്ടർ നൽകാനും തീരുമാനമായി. കുട്ടികൾ വെള്ളം ഉപയോഗിക്കേണ്ട വിധം, ടാപ്പുകളിൽ നിന്ന് പാഴായി പോകുന്ന വെള്ളത്തെ നിയന്ത്രിക്കേണ്ട രീതി എന്നിങ്ങനെ അവബോധം നൽകും. ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലയിലെ എ ഇ ഒമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ജലരക്ഷ ജീവരക്ഷ പദ്ധതി സ്‌കൂളുകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 21, 22, 24 തീയതികളിൽ കിലയിൽ പരിശീലന ക്ലാസ് നടത്തും. പഞ്ചായത്ത് തലത്തിൽ നിന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി അധ്യക്ഷന്മാർ, സ്‌കൂളുകളിൽ നിന്ന് അധ്യാപകർ എന്നിവരെ പരിശീലനത്തിൽ പങ്കെടുപ്പിക്കും. ബി ആർ സിയിൽ നിന്നുള്ള അധ്യാപകരെയും ഇതിൽ പങ്കാളികളാക്കും. കോളേജ് തലത്തിലും പദ്ധതി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജലരക്ഷ ജീവരക്ഷ നോഡൽ ഓഫീസർ പി ഡി സിന്ധു അധ്യക്ഷയായി. എ ഡി എം റെജി പി ജോസഫ്, ഗവ. നോമിനി എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവർ പങ്കെടുത്തു.
 

date