Skip to main content

മരം വെച്ചുപിടിപ്പിക്കൽ: കൊടുങ്ങല്ലൂർ മാതൃകയ്ക്ക് അംഗീകാരം

മരം വെച്ചുപിടിപ്പിക്കലിൽ കൊടുങ്ങല്ലൂർ നഗരസഭ നൽകിയ മാതൃകയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിട്ടത്തോടൊപ്പം മരവും വെച്ചു പിടിപ്പിക്കണം എന്ന മുനിസിപ്പാലിറ്റിയുടെ നിബന്ധനയ്ക്കാണ് നിയമ പരിരക്ഷ ലഭിച്ചത്. മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വന്ന പുതിയ ഭേദഗതിയിലാണ് സമാനമായ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തത്. മുനിസിപ്പൽ-പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ 2019 നവംബർ രണ്ടിന് വിജ്ഞാപനം ചെയ്ത ഭേദഗതി ചട്ടങ്ങളിലാണ് നഗരവനവൽക്കരണം എന്ന പുതിയ വിഭാഗം ഉൾക്കൊള്ളിച്ചത്.
2005 ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷവത്കരണം സംബന്ധിച്ച നിയമത്തിന് അനുസൃതമായിട്ടാണ് പുതിയ വിഭാഗം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണ ഭേദഗതി ചട്ടം 76 (3) പ്രകാരം 450 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തീർണമുള്ള സ്ഥലത്ത് കെട്ടിടം വെയ്ക്കുന്നവർ, കുറഞ്ഞത് ഒരു മരം വീതവും സ്ഥലവിസ്തീർണം കൂടുന്നതിനനുസരിച്ച് കൂടുതൽ മരങ്ങളും വെച്ചുപിടിപ്പിക്കണം. പ്ലോട്ടിൽ ഒരു മീറ്റർ വീതിയിലും 1.5 മീറ്റർ നീളത്തിലും വീതം സ്ഥലം മരം വെച്ചുപിടിപ്പിക്കുന്നതിനായി മാറ്റിവെയ്ക്കണം എന്നുമാണ് ചട്ടം നിർദേശിക്കുന്നത്.
11 സെന്റിന് മുകളിലുള്ള സ്ഥലങ്ങൾക്ക് ഇത് ബാധകമാണ്. എട്ട് സെന്റിന് മുകളിലുള്ള സ്ഥലത്ത് വീടുനിർമ്മിക്കുന്നവർ മരം വെച്ച് പിടിപ്പിക്കണം എന്ന നിബന്ധനയായിരുന്നു കൊടുങ്ങല്ലൂർ നഗരസഭ മുന്നോട്ട് വെച്ചിരുന്നത്. 2019 മെയ് അഞ്ചിന് നഗരസഭാ കൗൺസിൽ അംഗീകരിച്ച് മുനിസിപ്പൽ പ്രദേശത്ത് നടപ്പാക്കിയ ഈ നിബന്ധന വ്യാപകമായ ശ്രദ്ധ നേടിയിരുന്നു. നിബന്ധനകൾക്ക് അനുസൃതമായ മാറ്റം മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലും വരുത്തണമെന്ന് കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലും ചെയർമാൻ കെ.ആർ. ജൈത്രനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോടും സർക്കാരിനോടും അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരമാണ് ചില മാറ്റങ്ങളോടെയുള്ള നിബന്ധന സർക്കാർ നടപ്പാക്കാൻ തയ്യാറായിരിക്കുന്നത്. മുനിസിപ്പൽ ചട്ടങ്ങളോടൊപ്പം ഭേദഗതി ചെയ്ത പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലും സമാന വ്യവസ്ഥ ഉൾചേർത്തിട്ടുണ്ട് എന്നതും മറ്റൊരു സവിശേഷതയാണ്.

date