Skip to main content

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍: ദേശീയ സമ്മേളനത്തിന് തുടക്കമായി

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കില സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായി. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു.
    തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റം ഉണ്ടാവണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ശൈലി രൂപീകരിക്കുകയെന്നത് വെല്ലുവിളിയാണ്. നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന് ജനകീയ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
    തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതം വയ്പ് നടത്താതെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച തദ്ദേശഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുക സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിപക്ഷ നേതാവെന്ന പദവി പഞ്ചായത്ത് രാജിന്റെ അന്തസത്തയ്ക്ക് എതിരാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെപ്പോലെ തദ്ദേശസ്ഥാപനങ്ങളും പ്രാധാന്യം അര്‍ഹിക്കതായി മുഖ്യാതിഥിയായിരുന്ന ജയ്‌റാം രമേശ് എം. പി പറഞ്ഞു. രാഷ്ട്രീയപരമായി അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടന്നിട്ടുണ്ട്. അതേസമയം ഭരണക്രമം, ധനകാര്യം എന്നിവയില്‍ വികേന്ദ്രീകരണത്തിന്റെ തോത് കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
    മണിശങ്കര്‍ അയ്യര്‍, എസ്. എം. വിജയാനന്ദ്, എം. എ. ബേബി, ഡോ. എസ്. എസ്. മീനാക്ഷിസുന്ദരം, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു
പി.എന്‍.എക്‌സ്.1497/18

date