Skip to main content

ദേശീയ പക്ഷി-മൃഗ മേളയ്ക്ക് സമാപനം;  ചരിത്രവിജയമായ മേള കണ്ടത് മൂന്നരലക്ഷം 

ജന്തുലോകത്തിന്റെ വൈപുല്യവും വൈവിദ്ധ്യവും കാഴ്ചയ്ക്ക് വിരുന്നായി മാറിയ ദേശീയ പക്ഷിമൃഗമേള മൂന്നര ലക്ഷം പേരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്രം തിരുത്തി. കാണാക്കാഴ്ചകളുടെ അറിവു തേടിയെത്തിയ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ജനസഞ്ചയത്തിന്റെ ഭാഗമായി. സംഘാടനമികവിന്റെ സാക്ഷ്യമായി മാറിയ മേളയുടെ സമാപന സമ്മേളനം മൃഗസംരക്ഷണ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
പാലുത്പാദനത്തില്‍ 20 ശതമാനം വര്‍ധന നേടി ആശാവഹമായി പുരോഗമിക്കുന്ന ക്ഷീരമേഖലയാണ് സംസ്ഥാനത്ത് ഇന്നുള്ളതെന്ന് മന്ത്രി പറഞ്ഞു. പാല്‍ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോള്‍ ഇതേമാറ്റം മുട്ട, ഇറച്ചി മേഖലകളിലും കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 

മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്. വേണുഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, കെ. എല്‍. ഡി. ബോര്‍ഡ് എം. ഡി. ജോസ് ജയിംസ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. കെ. കെ. ജയരാജ്, ഡോ. ബി. ബാഹുലേയന്‍, ഡോ. എസ്. ബാബു, ഡോ. എം. എസ്. ഷാനവാസ്, ഡോ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date