Skip to main content

മൈനാഗപ്പള്ളി പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 01) അംഗം പാത്തുമ്മ ബീവിയെ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2018   മെയ് 18 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ല്‍ നടന്ന പൊതു തെരഞ്ഞടുപ്പില്‍  പാത്തുമ്മ ബീവിയും ശാന്തകുമാരി അമ്മയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായാണ്  തെരഞ്ഞെടുക്കപ്പെട്ടത്.  22 അംഗങ്ങളുള്ള  മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് 10, എല്‍.ഡി.എഫ് 9, ബി.ജെ.പി 2, സ്വതന്ത്രര്‍ 1 സീറ്റുകളാണ് ലഭിച്ചിരുന്നത്.   

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതിനെതുടന്ന് 2015 നവംബര്‍ 19 ന് ശാന്തകുമാരി അമ്മയെ പ്രസിഡന്റായും നജീബിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. എല്ലാ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  അംഗങ്ങള്‍ക്കും കൊല്ലം  ഡി.സി.സി പ്രസിഡന്റ്  വിപ്പ് നല്‍കി.  തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പാത്തുമ്മ ബീവി എല്‍.ഡി.എഫുമായുള്ള രഹസ്യ ധാരണയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് തന്റെ വോട്ട് മനപ്പൂര്‍വ്വം അസാധുവാക്കി. ഈ നടപടികള്‍ക്കെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം ശാന്തകുമാരി അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ പാത്തുമ്മ ബീവിയെ  അയോഗ്യയാക്കിയത്.

പി.എന്‍.എക്‌സ്.1865/18

date