Skip to main content

കാര്‍ഷിക മേഖയുടെ ശാക്തീകരണത്തിന് ജില്ലയില്‍ നടപടി തുടങ്ങി കളക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു: 31നകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

 

ഹരിത കേരളം മിഷന്റെ നേത്യത്വത്തില്‍ ജില്ലയിലെ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക രംഗം മെച്ചപ്പെടുത്താന്‍ നടപടി തുടങ്ങി. മിഷന്റെ ഭാഗമായി സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രതോ ബിശ്വാസിന്റെ സാന്നിധ്യത്തില്‍  ജില്ലയിലെ കാര്‍ഷിക രംഗത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അതത് പ്രദേശങ്ങളിലെ നിലവിലെ കൃഷി വിവരങ്ങളും ജലസേചന വകുപ്പിന്റെ സൗകര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും കൃഷി ഓഫിസര്‍മാരുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് അതത് പ്രദേശങ്ങളിലെ കാര്‍ഷിക മേഖല മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഈ മാസം 31നകം സമര്‍പ്പിക്കണമെന്ന് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അതത് പ്രദേശങ്ങളിലെ കൃഷി ഓഫിസര്‍മാരും അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരും തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായി കൂടിയാലോചന നടത്തി കാര്‍ഷിക പുരോഗതി എങ്ങനെ കൈവരിക്കാമെന്നത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത്  ഉചിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രതോ ബിശ്വാസ് നിര്‍ദേശിച്ചു. കോട്ടക്കലിലെ വെള്ളക്കെട്ടുള്ള 20 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിലമ്പൂര്‍ മേഖലയിലെ  വന്യമൃഗശല്യം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികള്‍ക്ക്  നിര്‍ദേശം സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി.  ജില്ലയില്‍ 4000 ഹെക്ടറില്‍ കൃഷി അധികമായി ഈ വര്‍ഷം തന്നെ തുടങ്ങാനാണ് ഹരിത കേരള മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്ഥിരമായി ജല ലഭ്യതയുള്ള മേഖലകളില്‍ കൃഷിക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ചെറുകിട ജലസേചന പദ്ധതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കുളങ്ങള്‍, തോടുകള്‍ അടക്കമുള്ള ജലസ്രോതസ്സുകള്‍ നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ആവശ്യമെങ്കില്‍ ജലസമൃദ്ധി മിഷന്റെ സഹകരണം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു.  സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രതോ വിശ്വാസിന് പുറമെ ജില്ലാ കലക്ടര്‍ അമിത് മീണ, മുഖ്യമന്ത്രിയുടെ മിഷന്‍ മോണിറ്ററിംഗ് ടീം അംഗമായ വി.എം സുനില്‍, സംസ്ഥാന സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ: പി രാജശേഖരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രാജു എന്നിവരുടെ കൂടി നേത്യത്വത്തിലായിരുന്നു അവലോകന യോഗം. ജില്ലയിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date