Skip to main content

നിപ വൈറസ്: അടിയന്തര നടപടികള്‍ സ്വീകരിക്കും

 

നിപവൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭയപ്പെടുകയല്ല മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐഎംഎ, വകുപ്പ്തല മേധാവികള്‍ എന്നിവരുടെ അടിയന്തര യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. കൂടാതെ ഡിഎംഒയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെയും സുപ്രണ്ടുമാരുടെയും വെറ്റനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ വഴി നിപ്പോ വൈറസിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
തെന്നല, മൂന്നിയൂര്‍, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പിടിപ്പെട്ട് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകള്‍ തുടങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവര്‍ പെട്ടെന്ന് മരിക്കുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിന് വാര്‍ഡ് തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമാണ്.

സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല. മനുഷ്യരില്‍ നിന്നും മറ്റു മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ രോഗം പകരുന്നതിനാലാണ് ഈ തീരുമാനം. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനും സംശയാസ്പദമായ രോഗികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് ഉടന്‍ അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയില്‍, സ്വാകാര്യ ആശുപത്രി മാനേജ്മന്റ് പ്രതിനിധികര്‍, പ്രമുഖ ഡോക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജപ്രചരങ്ങള്‍ക്കെതിരെ നടപടി
    നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാ വിരുദ്ധമായ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാഭരണകൂടത്തേയോ ആരോഗ്യവകുപ്പിനേയോ അറിയിക്കണം.
പ്രത്യേക മെഡിക്കല്‍ ടീം സജ്ജം
    അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പത്ത് വീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കി നിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും.

പരിശോധന കര്‍ശനമാക്കും
ജില്ലയിലെ പഴക്കടകളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്‍പ്പന കേന്ദ്രങ്ങളും വൃത്തഹീനമായ സാഹചര്യത്തിലുള്ളവയും അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റു പഴങ്ങളും പക്ഷി മൃഗാധികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്
    പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍ പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനി ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സുശ്രൂഷിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ധരിക്കണം. ഉടന്‍ തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടത്.
ട്രീറ്റ്‌മെന്റ് പ്രോടോകോള്‍ പാലിക്കണം
    ആശുപത്രികള്‍ ട്രീറ്റ്‌മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികിത്സക്ക് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ജാഗ്രത വേണം
കേരളത്തില്‍ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ചര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക്, ഈച്ച എന്നിവയ്ക്ക് ഈ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.
നിപവൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങൡലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണം കാണാം.

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക ച 95 മാസ്‌ക്കുകള്‍ ലഭ്യമാണ്. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായല്‍ കൈകള്‍ 20 സെക്കന്‍ഡോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങള്‍ 'ഗ്ലുട്ടറാള്‍ഡിഹൈഡ്' ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.

 

date