Skip to main content

മൂന്നിയൂര്‍ കളിയാട്ടം : ജനപ്രതിനിധികികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും യോഗം വിളിക്കും

    നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ മൂന്നിയൂര്‍ കളിയാട്ട മഹോല്‍സവം കൂടുതല്‍ ജാഗ്രതയോടെയും ആരോഗ്യ- ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും നടത്തുന്നതുമായി  ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്ര ഭാരവാഹികളുടെയും മേഖലയിലെ ജന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മെയ് 26 വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറിലാണ് യോഗം.
    പ്രദേശത്തെ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ പ്രഖ്യാപിച്ച പഞ്ചായത്താണ് മൂന്നിയൂര്‍.
 നിപ; പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍
    നിപ വൈറസിനെ സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവല്‍ ഭയപ്പെടേണ്ടതില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കലക്ടര്‍ അറിയിച്ചു. പൊതു പരിപാടികള്‍, ആശുപത്രി സന്ദര്‍ശനം, മറ്റു പൊതുചടങ്ങുകള്‍ എന്നിവ പരമാവധി ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രണ്ട് ആഴ്ച പൂര്‍ണമായും ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ വിശ്രമിക്കണം. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ദിവസവും നിരീക്ഷണം നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരില്‍ ആര്‍ക്കെങ്കിലും ശക്തമായ പനി, തലവേദന, പെരുമാറ്റത്തില്‍ വ്യത്യാസം, മയക്കം എന്നിവ കണ്ടാല്‍ സമീപത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. അവരുടെ നിര്‍ദേശ പ്രകാരം മാത്രമേ പുറത്ത് പോകാവു.
    രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത്  ഇടപഴകിയവരില്‍ രോഗ ലക്ഷണമില്ലാത്തവരും നിലവില്‍ താമസിക്കുന്നിടത്ത് തന്നെ രണ്ട് ആഴ്ച വിശ്രമിക്കണം. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതും പൊതുവാഹനങ്ങളിലെ യാത്രകളും ഇത്തരക്കാര്‍ ഒഴിവാക്കണം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
    രോഗികളെ പരിചരിക്കുന്നവരും അടുത്ത് ഇടപഴകുന്നവരും സോപ്പിട്ട് കൈ കഴുകുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് വായ മൂടുക.
    പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
    പക്ഷികള്‍, വവ്വാലുകള്‍ എന്നിവ കൊത്തിയതും കേടുവന്നതും നിലത്ത് കിടക്കുന്നതുമായ പഴ വര്‍ഗങ്ങള്‍ ഒഴിവാക്കുക
    വ്യക്തിശുചിത്വം കര്‍ശനമായും പാലിക്കുക
    വവ്വാലുകള്‍ തുടങ്ങിയ പക്ഷിമൃഗാദികളെ അവയുടെ ആവാസ വ്യവസ്ഥയെ ഭംഗപ്പെടുത്താതെ ശ്രദ്ധിക്കുക
    വവ്വാല്‍ സാനിധ്യം ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ ജലസ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ മൂന്ന് പ്രാവശ്യമെങ്കിലും നടത്തുക.
    കിണറിന് നെറ്റ് ഇട്ട് മൂടുക. വവ്വാല്‍ ശല്യമുണ്ടെങ്കില്‍ നെറ്റിന്റെ മുകളില്‍ പോളിത്തീന്‍ ഷീറ്റോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് മൂടി വിസര്‍ജ്യങ്ങള്‍ വെള്ളത്തില്‍ വീഴുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

date