Skip to main content

പകര്‍ച്ചവ്യാധികള്‍; കരുതല്‍ അത്യാവശ്യം:  ആരോഗ്യവകുപ്പ് ഡയറക്ടര്‍

 

* വ്യക്തികള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണൂ
* സ്വയം ചികിത്സിക്കരുത്, ആരോഗ്യകേന്ദ്രത്തിലെത്തുക

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ അസുഖങ്ങള്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് പൊതുജനങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.  വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലേറിയ, ജപ്പാന്‍ജ്വരം, മന്ത് തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി പോലുള്ള ജന്തുജന്യരോഗങ്ങള്‍, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്‌ളുവന്‍സ പോലുള്ള വായു വഴി പകരുന്ന രോഗങ്ങള്‍ എന്നിവക്കെതിരെയാണ് കരുതല്‍ വേണ്ടത്.

ഓരോ പൗരനും ജാഗ്രത പാലിച്ചാലേ ഇത്തരത്തിലുള്ള രോഗങ്ങള്‍ പടരാതിരിക്കുമെന്നും ആരോഗ്യവകുപ്പ് വലിയ കരുതലോടെയാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.  കൊതുകുവളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിയില്‍ നിന്നും രക്ഷ നേടാം.  ഇതിനായി വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം കര്‍ശനമായും ഡ്രൈഡേ ആചരിക്കണം.  വെള്ളം സ്ഥിരമായി കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. 
ആരോഗ്യ വകുപ്പിന്റെ ജില്ലാതല ആരോഗ്യ ജാഗ്രത ടീം അംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പരിശോധിച്ച് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ വിവിധ നിയമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

ദേഹാസ്വാസ്ഥ്യമോ മറ്റു അസുഖങ്ങളുടെ ലക്ഷണങ്ങളോ ഉള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്നും എല്ലാ സൗകര്യങ്ങളും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അസുഖം പൂര്‍ണമായും ഭേദമാകാതെ പൊതു പരിപാടികളില്‍ അവര്‍ പങ്കെടുക്കരുതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 
(പി.ആര്‍.പി 1667/2018)

date