Skip to main content

ജനപ്രതിനിധികള്‍ ജനങ്ങളോടുളള ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവര്‍ : മന്ത്രി കെ ടി ജലീല്‍ 

 ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ 2018-19 വര്‍ഷത്തെ പദ്ധതി അവലോകനയോഗവും 2017-18 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
        പരമ്പരാഗതമായുള്ള ചട്ടക്കൂടുകളില്‍ ഒതുങ്ങിനില്‍ക്കാതെ ഉപകാരപ്രദമായ കാര്യങ്ങള്‍ കാലാനുസൃതമായി ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കണം. മഴവെള്ളക്കൊയ്ത്ത് പോലുള്ള പ്രവൃത്തികള്‍ എല്ലാ പഞ്ചായത്തുകളിലും നടത്തണം. ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജില്ലയില്‍ ഈ പദ്ധതിയിലൂടെയുള്ള വീടുകളുടെ നിര്‍മാണത്തിന്റെ 84 ശതമാനം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കിവരുന്ന 16 ശതമാനം പ്രവൃത്തികള്‍ ജൂലൈ 15നു മുമ്പ് ചെയ്തു തീര്‍ക്കാന്‍ സാധിക്കണം. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റുകളില്‍ പിഴവുവരുത്താതെ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നു ഒഴിഞ്ഞുനില്‍ക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധിക്കില്ല. പദ്ധതിയുടെ ശരിയായ പൂര്‍ത്തീകരണത്തിനു ഗ്രാമപഞ്ചായത്തുകളുടെ സഹകരണം കൂടിയേതീരൂ. പദ്ധതി പൂര്‍ത്തീകരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുമ്പോള്‍ കരാറുകാരുടെ ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടുമടക്കേണ്ടി വരരുത്. ഗുണഭോക്തൃലിസ്റ്റില്‍ മാറ്റം വരുത്താതെ അത്യാവശ്യം ചില ഭേദഗതികള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ അത്യാവശ്യക്കാരില്‍ അത്യാവശ്യക്കാരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അതിനര്‍ത്ഥം അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തലല്ല എന്നും അദ്ദേഹം വ്യക്തമാക്കി. 
        ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ നമ്പറിടാതെ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടവും ഉണ്ടായിരിക്കരുത്. ഇത്തരം കെട്ടിടങ്ങളുടെ റഗുലറൈസേഷനു സമയം നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പഞ്ചായത്തിലേക്കുള്ള ധനാഗമമാര്‍ഗമാണെന്ന ധാരണയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ത്രിതല പഞ്ചായത്തു തലത്തില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ഉദ്യോഗസ്ഥരെ ആദരിക്കേണ്ടത് അനിവാര്യമാണ്. അതിനായി വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പ്രത്യേകദിനം കണ്ടെത്തണം. പൊതുജനമധ്യത്തില്‍ അംഗീകരിക്കപ്പെടണമെന്നത് ഏതൊരു പൗരന്റേയും ആഗ്രഹത്തിന്റെ ഭാഗമാണ്. പലപ്പോഴും ഉദ്യോഗസ്ഥവൃന്ദം പഴികേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. ഇതിനു മാറ്റണം വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.     
        ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ജില്ലയിയായി തൃശൂരിനെ പ്രഖ്യാപിക്കുന്ന ചടങ്ങും മന്ത്രി നിര്‍വഹിച്ചു. ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ പദ്ധതി പൂര്‍ത്തീകരണത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അളഗപ്പനഗര്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തകള്‍ക്ക് മന്ത്രി ട്രോഫികളും പ്രശസ്തിപത്രവും സമ്മാനിച്ചു. പദ്ധതി വിഹിതം നൂറുശതമാനം ചെലവഴിച്ച കുന്നംകുളം നഗരസഭ, പഴയന്നൂര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുകള്‍, വടക്കേക്കാട്, താന്ന്യം, കൊരട്ടി, തൃക്കൂര്‍, എളവള്ളി, നടത്തറ, മാള, കൈപ്പറമ്പ് പഞ്ചായത്തുകളേയും നൂറുശതമാനം നികുതി പിരിച്ചെടുത്ത ഗ്രാമപഞ്ചായത്തുകളേയും മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. 
        ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. എം. സുരേഷ്‌കുമാര്‍, ലൈഫ് അഡീഷണല്‍ സിഇഒ സാബുക്കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date