Skip to main content

കേന്ദ്രം കേരളത്തെ അവഗണിക്കുന്നു, പ്രധാനമന്ത്രിയെ കാണാൻ അനുവദിക്കാത്ത നിലപാട് ചരിത്രത്തിലാദ്യം : മുഖ്യമന്ത്രി

 

 

ന്യൂഡൽഹി : കേരളത്തിന്റെ പല മേഖലയുടേയും തകർച്ചയ്ക്കു വഴിവയ്ക്കുന്നതാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെന്നും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പലവട്ടം ശ്രമിച്ചിട്ടും കാണാൻ അനുവാദം നൽകാത്ത നിലപാട് ചരിത്രത്തിലാദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു നിവേദനം നൽകുന്നതിനായാണ് ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡമനുസരിച്ച് റേഷൻ അരി കാര്യക്ഷമമായി ആവശ്യക്കാരിൽ എത്തിക്കാനാകാത്ത സാഹചര്യമാണ്. ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്നതിനുമായാണ് പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്രമായി ഇക്കാര്യത്തിൽ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണു വേണ്ടത്. അതിനായാണു പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി അതിനു സമ്മതം തരാത്ത സ്ഥിതിയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങൾ ചേരുന്നതാണു രാജ്യത്തിന്റെ ശക്തി. സംസ്ഥാനങ്ങൾക്കു സംതൃപ്തി നൽകുന്ന നിലപാടുകൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിർഭാഗ്യവശാൽ കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തിന്റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

date