Skip to main content

ഇ-ഡിസ്ട്രിക്ട് സേവനങ്ങളുടെ ദുരുപയോഗം: നിയന്ത്രണവുമായി സര്‍ക്കാര്‍ ഉത്തരവ്.

 

    ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ മുഖേന  അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ അറിയിച്ചു.   വാണിജ്യാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ അനധികൃതമായി ഇ-ഡിസ്ട്രിക്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും സര്‍ക്കാര്‍ മാനദണ്ഡ                                                                                                                                                                    ങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക്  ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഐ.ടി മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
നിയന്ത്രണങ്ങളുടെ ഭാഗമായി ഓപ്പണ്‍ പോര്‍ട്ടല്‍ മുഖേന ഒരു വ്യക്തിക്ക് ഒരുമാസം ഇ-ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം പരമാവധി അഞ്ചായി നിജപ്പെടുത്തി. പബ്ലിക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന  ഓരോ സര്‍ട്ടിഫിക്കറ്റും വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) മുഖേന അനുവദിക്കുന്ന രീതി ഉടന്‍ നടപ്പാക്കും. ജനസേവന കേന്ദ്രങ്ങളെന്ന പേരിലുള്ള സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ജാഗ്രത പാലിക്കാനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുമുള്ള നടപടി സ്വീകരിക്കുവാനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി അയയ്ക്കുന്നതിനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ഐ.ടി മിഷന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളും 2018 സെപറ്റംബര്‍ 30 നകം ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും അക്ഷയ ഡയറക്ടര്‍ സ്റ്റാറ്റിക് ഐ.പി അനുവദിക്കും. സംസ്ഥാന സര്‍വീസ് പോര്‍ട്ടലില്‍ അക്ഷയക്ക് പ്രത്യേക  ലോഗിന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഐ.ടി മിഷന്‍ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

date