Skip to main content
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പട്ടികജാതി-ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ ചെയര്‍മാന്‍ ബി.എസ് മാവോജി സംസാരിക്കുന്നു.

പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാചിച്ചു മൊത്തം പരിഗണിച്ചത് 161 കേസുകള്‍

    
പട്ടികവര്‍ഗവിഭാഗങ്ങളില്‍ നിന്ന് നിയമനത്തിന് പരിഗണിക്കുമ്പോള്‍ തസ്തികയുമായി ബന്ധപ്പെട്ട് മതിയായ പരിശീലനം നല്‍കണമെന്ന് പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. അട്ടപ്പാടിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ച പട്ടികവര്‍ഗ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥയ്ക്ക്  മേലുദ്യോഗസ്ഥര്‍ അമിതമായി ജോലിഭാരം നല്‍കുകയും ഓഫീസില്‍ മതിയായ ജീവനക്കാരുടെ അഭാവം മൂലം മാനസികസമര്‍ദ്ദമുണ്ടാവുകയും ജോലിയിലുളള പരിചയകുറവിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അടിയന്തര പരിശോധന ആവശ്യമാണെന്നും ഓഫീസുകളില്‍ മതിയായ ജീവനക്കാരെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.  
 ഉദ്യോഗസ്ഥയ്ക്ക് മെമ്മോ നല്‍കിയ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തില്‍ മൊത്തം 161 കേസുകള്‍ പരിഗണിച്ചതില്‍ 126 എണ്ണം തീര്‍പ്പാക്കി. ജില്ലാ കലക്ട്രേറ്റില്‍ ഉള്‍പ്പെടെ ജാതീയ അധിക്ഷേപം നിലനില്‍ക്കുന്നതായി മുന്‍ എം.പി കൂടിയായ കമ്മീഷന്‍ അംഗം എസ്.അജയ്കുമാര്‍ അറിയിച്ചു. ഈ വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന്  ഉത്തരവാദിത്വ സമീപനവും സഹകരണവുമുണ്ടാകണമെന്നും കമ്മീഷന്‍ അറിയിച്ചു. എറവാളന്‍ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷനംഗം പറഞ്ഞു. പട്ടികജാതി -വര്‍ഗ വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്ഥാനകയറ്റം തടയുന്ന പ്രവണതയും കമ്മീഷന്‍റെ നിരിക്ഷണത്തിലാണ്. പിന്നാക്കസമുദായക്കാര്‍ ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

 സ്കൂള്‍ കോളെജ് തലത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരില്‍ നിന്നും നേരിടുന്ന ജാതി വിവേചനം , ഗോത്രജനതയില്‍ നിന്ന് ഭൂമി തട്ടിച്ചെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലുളള പരാതികളും കമ്മീഷന്‍റെ പക്കല്‍ എത്തി.
അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.പി.ജെ.സിജ വിവിധ വകുപ്പ്തല ഉദ്യോഗസഥര്‍ പങ്കെടുത്തു. 

date