Skip to main content

വീടുകള്‍ വൃത്തിയാക്കി വാസയോഗമാക്കിയശേഷമേ ക്യാമ്പുകള്‍ അവസാനിപ്പിക്കുകയുള്ളുഃമന്ത്രി ടി.പി. രാമകൃഷ്ണന്‍

       പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി രൂപീകരിച്ച് വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ അടിയന്തരമായി വൃത്തിയാക്കി, വാസയോഗ്യമാക്കിയ ശേഷമേ ക്യാമ്പുകള്‍ അവസാനിപ്പിക്കുകയുള്ളവെന്ന് തൊഴില്‍ - എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണിക്കാര്യം അറിയിച്ചത്. പഴയ വസ്ത്രങ്ങള്‍ ദുരിതശ്വാസ ക്യാമ്പിന് നല്‍കി ഒഴിവാക്കാനുള്ള പ്രവണത അവസാനിപ്പിക്കണം. അലക്കിതേച്ചതല്ലാത്ത വസ്ത്രങ്ങള്‍ സ്വീകരിക്കേണ്ടെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അര്‍ഹരായവര്‍ക്കെല്ലാം സമയബന്ധിതമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സമാശ്വാസം അനുവദിക്കും. എന്നാല്‍ അനര്‍ഹര്‍ ധനസഹായം കൈപ്പറ്റിയതായി ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, എഡിഎം കെ. അജീഷ്, സബ് കളകടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സജ്ജമാക്കിയ ക്യാമ്പിലേക്കുളള നിത്യോപയോഗ സാധനങ്ങളുടെ സംഭരണ കേന്ദ്രം മന്ത്രി സന്ദര്‍ശിച്ചു. എം.ഐ.ഷാനവാസ് എം.പിയും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തിന്റെ വിതരണ സംവിധാനത്തില്‍ മന്ത്രി തൃപ്തി അറിയിച്ചു. ജില്ലയിലെ ക്യാമ്പുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനം വളരെ മികച്ചതാണെന്നു ക്യാമ്പിലെ നിവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി. അവരെ സര്‍ക്കാര്‍ അഭിനന്ദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
      രാവിലെ വൈത്തിരി  പോലീസ് സ്റ്റേഷന്‍, വൈത്തിരി എച്ച്.ഐ.എം യുപി സ്‌കൂള്‍ ക്യാമ്പ്, മരിച്ച ഷൗക്കത്തലിയുടെ വീട്, ചുമരിടിഞ്ഞ് വീണു മരിച്ച ബത്തേരിയിലെ  രാജമ്മയുടെ ബന്ധുക്കളെ അസംഷന്‍ ആശ്പത്രിയിലും സന്ദര്‍ശിച്ചശേഷമാണ് മന്ത്രി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേകാടി എന്നീവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ഗുഡല്ലൂര്‍ എം.എല്‍.എ. ദ്രാവിഡ മണി, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, മുള്ളന്‍ക്കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എന്‍. പ്രഭാകരന്‍, ഒ.ആര്‍ രഘു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉച്ചയ്ക്കുശേഷമുളള സന്ദര്‍ശനത്തില്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.     
 

date