Skip to main content

സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം: മുഖ്യമന്ത്രി

 

*ചാലക്കുടി, ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ വലിയ ബോട്ടുകളെത്തും

സംസ്ഥാനത്തെ സ്ഥിതിവിശേഷം ഗൗരവമായി തുടരുന്നതായും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസേനാവിഭാഗങ്ങളും പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

നിലവില്‍ ചെങ്ങന്നൂര്‍, ചാലക്കുടി ഭാഗത്താണ് കൂടുതല്‍ പേരെ രക്ഷപ്പെടുത്താനുള്ളത്. കരസേനയുടെ 12 വലിയ ബോട്ടുകള്‍ ആഗസ്റ്റ് 18ന് ചാലക്കുടിയിലെത്തും. കാലടിയില്‍ കരസേനയുടെ അഞ്ച് ബോട്ടുകള്‍ നാളെ അധികമായി രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവും. ചെങ്ങന്നൂരില്‍ കരസേനയുടെ 15 ബോട്ടുകളും തിരുവല്ലയില്‍ പത്തു ബോട്ടുകളും കൂടുതലായി ഉപയോഗിക്കും. വലിയ ഒഴുക്കുള്ളതാണ് ചാലക്കുടിയിലും ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്. വലിയ ബോട്ടുകള്‍ വരുന്നതോടെ ഇതിന് പരിഹാരമാകും. രാത്രിയോടെ സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തും. ചാലക്കുടിയിലും ചെങ്ങന്നൂരിലും നാലു വ്യോമസേന ഹെലികോപ്റ്ററുകള്‍ ആഗസ്റ്റ് 18 രാവിലെയെത്തും. തിരുവല്ലയില്‍ നാവികസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ രാവിലെയുണ്ടാവും. 

ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലും ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും ഇന്ന് (ആഗസ്റ്റ് 17) രാവിലെ മുതല്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപകമായി 18ന് ഭക്ഷണം എത്തിക്കും. കാബിനറ്റ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. 600 ലധികം ബോട്ടുകളും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ ചെറിയ വിമാനങ്ങള്‍ കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കുന്നതിന് അനുമതി ആവശ്യപ്പെട്ടിരുന്നു. കൊച്ചി വിമാനത്താവളത്തിലെ സി. ഐ. എസ്. എഫ് സേനയെ ഇവിടേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. വിമാനക്കമ്പനികള്‍ ഈ ഘട്ടത്തില്‍ നിരക്ക് കൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു. തിരുവനന്തപുരം , ഡല്‍ഹി പരമാവധി തുക പതിനായിരം രൂപയായി നിജപ്പെടുത്താനും ഇതിനനുസൃതമായി മറ്റു വിമാനത്താവളങ്ങളിലെ തുക നിശ്ചയിക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച ഉറപ്പും വീഡിയോ കോണ്‍ഫറന്‍സില്‍ ലഭിച്ചു. 

പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭക്ഷണ പൊതികള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ വിളിച്ചിരുന്നു. പത്തു കോടി രൂപയും മറ്റു സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ ആവശ്യമായ ശുദ്ധജലം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നരലക്ഷം ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകള്‍ റെയില്‍വേ നല്‍കിക്കഴിഞ്ഞു.  

date