Skip to main content

പ്രളയം നേരിടാന്‍ കൂടുതല്‍ ഹെലികോപ്റ്ററും ബോട്ടും  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

 

പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. 

അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാന്‍ സര്‍ക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതല്‍ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

 

date