Skip to main content

ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് സങ്കേതിക വിദഗ്ധരെ കൈറ്റ് ലഭ്യമാക്കും

 

 

പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകൃതമാവുന്ന ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഏര്‍പ്പെടുത്താന്‍  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനമേര്‍പ്പെടുത്തി. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും കൃത്യമായ വിശകലനത്തിനും വിവര പങ്കുവെയ്ക്കലിനും സഹായിക്കുന്ന വിധത്തില്‍ ക്യാമ്പുകളില്‍ കൈറ്റിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍, സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍, ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കും. 

ഹൈടെക് പദ്ധതിക്കായി ലഭ്യമാക്കിയിട്ടുള്ള ഐ.ടി ലാബുകള്‍, ലാപ്‌ടോപ്പുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവ പ്രഥമാധ്യാപകര്‍ ഇതിനായി ലഭ്യമാക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ ഈ വിവരം അതത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. എറണാകുളം ജില്ലയ്ക്ക് മാത്രം 400 ലധികം സാങ്കേതിക കോര്‍ഡിനേറ്റര്‍മാരെ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന പോര്‍ട്ടലുകളും ജിയോ മാപ്പുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഓരോ ക്യാമ്പടിസ്ഥാനത്തിലും ഫലപ്രദമായ ഡേറ്റാബേസ് രൂപത്തില്‍ തയാറാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യതയിലും വേഗതയിലും നടത്താന്‍ ആവശ്യമായ സാങ്കേതിക സഹായം ഈ ടീമിന് ലഭ്യമാക്കാനാകും. ജില്ലകളില്‍ നിലവില്‍ അവലംബിക്കുന്ന സാങ്കേതിക പ്രോട്ടോക്കോള്‍ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കില്‍ പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ 

സഹായിക്കുകയോ ചെയ്യും. സര്‍ക്കുലറും ജില്ലാ കോര്‍ഡിനേറ്ററുടെ നമ്പറുകളും www.kite.kerala.gov.in  എന്ന വെബ്‌സൈറ്റിലുണ്ട്.

date