Skip to main content

ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് വകുപ്പിന്റെ കൈത്താങ്ങ്

 

പ്രളയബാധിതര്‍ക്ക് ആശ്വാസമേകി പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു.  തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റില്‍ പ്രവത്തിക്കുന്ന കളക്ഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് അവശ്യസാധനങ്ങള്‍ വിവിധ ക്യാമ്പുകളില്‍ എത്തിക്കുന്നത്.  

ഇതിനകം ലോറികളിലും ബസുകളിലുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് 20 ലോഡ് അവശ്യവസ്തുക്കള്‍ എത്തിച്ചു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ സഹകരണ ത്തോടെയാണ് കളക്ഷന്‍ സെന്ററില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് കയറ്റി അയയ്ക്കുന്നത്. വിവിധ ജില്ലാ ഓഫീസുകളില്‍നിന്നും ലഭിക്കുന്ന സ്ഥിതിവിവരത്തെ അടിസ്ഥാനമാക്കി ഏറ്റവും സഹായമാവശ്യമുള്ള ക്യാമ്പുകളിലാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ശേഖരിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. (ഫോണ്‍: 0471 - 2786322).

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികക്കൊപ്പം വകുപ്പിലെ അയ്യായിരത്തിലധികം ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശികകേന്ദ്രങ്ങളിലെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്നു.  ദുരിതമേഖലകളുടെ സമീപമുള്ള ജില്ലകളിലെയും പഞ്ചായത്തുകളിലെയും ജീവനക്കാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആരംഭിച്ച 2500ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 420 എണ്ണം ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ ആരംഭിച്ചിട്ടുള്ളവയാണ്.  ഇവയില്‍ അധികവും വെള്ളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റാന്നി, ചെങ്ങന്നൂര്‍, ആറന്മുള മേഖലകളിലാണ്.  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 14 ജില്ലാ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും 24 മണിക്കുറും പ്രവത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

date