Skip to main content

സംസ്ഥാന തുടര്‍വിദ്യാകലോല്‍സവം പരിസ്ഥിതി സൗഹൃദമാക്കും

 

ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകലയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ പ്രചാരണം മുതല്‍ ഭക്ഷ്യശാലവരെയുളള എല്ലാ ഇടങ്ങളിലും പ്ലാസ്റ്റിക് മുക്തമാവും. ഭക്ഷണം നല്‍കുന്നതിന് സ്ലീല്‍ പാത്രങ്ങള്‍ ഉപയോഗിക്കും.

പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ട് ഘോഷയാത്ര ഒഴിവാക്കാനും തീരുമാനിച്ചു. പതിന്നാല് ജില്ലകളില്‍ നിന്നുമുളള പ്ലോട്ടുകള്‍ ഉള്‍ക്കൊളളിച്ച് ഘോഷയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നഗരത്തിലുണ്ടാവുന്ന ഗതാഗത കുരുക്ക് പരിഗണിച്ചാണ് ഘോഷയാത്ര ഒഴിവാക്കുന്നത്.
    ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കലോത്സവത്തില്‍ പങ്കാളിത്തമുണ്ടാവും. ട്രാന്‍സ്‌ജെന്റേഴ്‌സിനായി മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാ അവതരണം ഉണ്ടാവും. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുളള ഇതര സംസ്ഥാന തൊഴിലാഴികളാണ് കലാ പരിപാടികളില്‍ പങ്കെടുക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.
    യോഗത്തില്‍ സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, കോര്‍പ്പറേഷന്‍ കൗസിലര്‍മാരായ എം.എം.ലത, എം. സലീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഹമ്മദ് പുന്നക്കല്‍, താഴത്തയില്‍ ജൂമൈലത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, എം.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.പി ബേബിഷീബ, വയനാട് ജില്ലാ സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, ടി.വി ബാലന്‍, വിവിധ സബ്കമ്മറ്റി കണ്‍വീനര്‍മാര്‍, ജില്ലാ സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ പി.പി.സിറാജ്, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.ഡി വല്‍സല സ്വാഗതവും കലോത്സവം സ്‌പെഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ നന്ദിയും പറഞ്ഞു.

 

date