Skip to main content

വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ തേടി 

മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ തേടി. നിലവില്‍ തകര്‍ച്ച നേരിട്ടതായി ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന 65,000 വീടുകളുടെ പെയിന്റിംഗ് ജോലികള്‍ ചെയ്തു സഹകരിക്കണമെന്ന് പെയിന്റ് കമ്പനി പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അഭ്യര്‍ഥിച്ചു. 

പെയിന്റ് കമ്പനികള്‍ക്ക് പുനരുദ്ധാരണം വേണ്ടിവരുന്ന വീടുകളുടെ പട്ടിക തരംതിരിച്ച് രേഖാമൂലം കത്ത് നല്‍കാമെന്നും ഇതുപ്രകാരം ആവശ്യമായ പെയിന്റിംഗ് നടത്തി സഹകരിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കമ്പനി മേധാവികളെ ബോധ്യപ്പെടുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പെയിന്റ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ കമ്പനികള്‍ പണമായും മറ്റു സേവനങ്ങളായും നല്‍കിവരുന്ന സഹായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയാണ് സംസ്ഥാന പുനര്‍നിര്‍മാണത്തിന് ഈ സഹായം മന്ത്രി അഭ്യര്‍ഥിച്ചത്.  യോഗത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍, പ്രമുഖ പെയിന്റ് നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചെറുകിട വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിന് ഒപ്പമുണ്ടാകുമെന്ന് വ്യവസായരംഗത്തെ സംഘടനകള്‍ നേരത്തെ അറിയിച്ചതായും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  146 ദുരിതാശ്വാസ ക്യാമ്പുകളിലായി 2267 കുടുംബങ്ങളാണ് നിലവിലുള്ളത്. 10000 രൂപ വിതരണത്തിലും നല്ല പുരോഗതിയുണ്ട്. വെള്ളിയാഴ്ചയോടെ ഇത് പൂര്‍ത്തിയാക്കാനാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍.

രോഗപ്രതിരോധ ്രപവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

           പി.എന്‍.എക്‌സ്.3938/18

date