Skip to main content

കേരളത്തിന്റെ പുനര്‍ നിര്‍മാണം സാധ്യമാകാന്‍ കേന്ദ്രം വലിയ സഹായം നല്‍കണം: ആരോഗ്യമന്ത്രി

    കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വലിയ സഹായം ലഭിച്ചാലേ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. അത് ലഭിക്കുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
    ദുരന്തത്തില്‍ ജീവിതസമ്പാദ്യമാകെ തകര്‍ന്ന അനേകരുണ്ട്. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവരുണ്ട്. അവര്‍ക്കെല്ലാം പഴയ ജീവിതം തിരിച്ചു കിട്ടേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് ശ്രമകരമായ ദൗത്യമാണ്. പഴയത് പുനഃസ്ഥാപിക്കുകയല്ല, അതിലും മികച്ചതായി പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിന് വലിയ തുക ആവശ്യമാണ്. സുമനസ്സുകളില്‍ നിന്നെല്ലാമുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാലും ഇതൊന്നും പര്യാപ്തമല്ല. കേരളീയരെല്ലാം ഒന്നിച്ച് നിന്ന് ഈ വലിയ ്രപവര്‍ത്തനം ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
    പ്രളയശേഷം വലിയ തോതില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്ന ഭയം ശക്തമായിരുന്നു. പകര്‍ച്ചവ്യാധികള്‍ കാരണം കൂട്ട മരണം ഉണ്ടാകുന്നത് തടയാന്‍ നമുക്ക് കഴിഞ്ഞു. എങ്കിലും ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൊതുക് നശീകരണവും മാലിന്യ നിര്‍മാര്‍ജനവും ശക്തമായി തുടരേണ്ടതുണ്ട്. ഒരാള്‍പോലും ഡെങ്കിപ്പനി വന്ന് മരിക്കില്ലെന്ന് ഉറപ്പാക്കാന്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി വ്യക്തികളും തദ്ദേശസ്ഥാപനങ്ങളും മുന്‍കയ്യെടുക്കണമെന്നും അവര്‍ പറഞ്ഞു.
    പെരളശ്ശേരി മൂന്നുപെരിയ താജ് ഓജിറ്റോറിയത്തിലായിരുന്നു ആദ്യ പരിപാടി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൗമുദി ടീച്ചറുടെ സഹോദരന്‍ പ്രഭാകരന്‍ നമ്പ്യാരില്‍ നിന്ന് മന്ത്രി ആദ്യ സംഭാവന ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് െക വി സുമേഷ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍ എന്നിവര്‍ സംസാരിച്ചു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബാലഗോപാല്‍ സ്വാഗതവും കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗിരീശന്‍ നന്ദിയും പറഞ്ഞു.
    വിദ്യാര്‍ഥി നേതാവായിരുന്ന കെ വി സുധീഷിന്റെ സഹോദരീ ഭര്‍ത്താവ് രാജന്‍ മാസ്റ്ററുടെ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മൂന്നുപെരിയയിലെ രാജന്‍ മാസ്റ്ററുടെ വീട്ടിലെത്തിയാണ് തുക സ്വീകരിച്ചത്. സുധീഷിന്റെ സഹോദരി ഗീത, അമ്മ കെ വി നളിനി എന്നിവരും സന്നിഹിതരായിരുന്നു. 
    ചക്കരക്കല്‍ ഗോകുലം കല്ല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ലക്ഷ്മി സ്വാഗതം പറഞ്ഞു. മുഖ്യന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി സീത, എ പങ്കജാക്ഷന്‍, തഹസില്‍ദാര്‍ വി എം സജീവന്‍ എന്നിവര്‍ സംസാരിച്ചു.
    പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, വൈസ് പ്രസിഡന്റ് വി ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി റോയ് (പേരാവൂര്‍), മൈഥിലി രമണന്‍ (കേളകം), ഇന്ദിര ശ്രീധരന്‍ (കൊട്ടിയൂര്‍), സെലിന്‍ മാണി (കണിച്ചാര്‍), കെ പി സുരേഷ് കുമാര്‍ (കോളയാട്), ബാബു ജോസഫ് (മുഴക്കുന്ന്), തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍,  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ വി മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശ്രീജ (പടിയൂര്‍-കല്യാട്), ഷെര്‍ലി അലക്‌സാണ്ടര്‍ (ഉളിക്കല്‍), എന്‍ അശോകന്‍ (പായം), അഡ്വ. ഷീജ സെബാസ്റ്റിയന്‍ (അയ്യന്‍കുന്ന്), ഷിജി നടുപ്പറമ്പില്‍ (ആറളം) എന്നിവര്‍ സംസാരിച്ചു. 

date