Skip to main content

മലയാളത്തിളക്കം ഹൈസ്‌കൂള്‍തലത്തില്‍ 16 ന് ആരംഭിക്കും

 

പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭാഷാ പരിപോഷണ പരിപാടിയായ മലയാളത്തിളക്കം ഹൈസ്‌കൂള്‍ ക്ലാസുകളിലേക്ക് ജില്ലയില്‍ വ്യാപിപ്പിക്കുന്നു. സമഗ്രശിക്ഷയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 163 ഹൈസ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. 2016-17 ല്‍ എല്‍.പി തലത്തിലും 2017-18 ല്‍ യു.പി തലത്തിലും ജില്ലാതലത്തില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ ആവേശകരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. മാതൃഭാഷയില്‍ നൈപുണി ആര്‍ജിച്ചാല്‍ മാത്രമേ കുട്ടിക്ക് മറ്റു വിഷയങ്ങളില്‍ പഠനമുന്നേറ്റം സാധ്യമാകൂ എന്ന കണ്ടെത്തലാണ് ഈ വ്യാപനത്തിന്റെ അടിസ്ഥാനം.

പ്രീടെസ്റ്റിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ കുട്ടികളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. 20 വീതം കുട്ടികളടങ്ങുന്ന ബാച്ചുകളായി തിരിച്ചാണ് പ്രത്യേത പരിശീലനം നടത്തുന്നത്. വൈവിധ്യമാര്‍ന്ന പഠനബോധന തന്ത്രങ്ങളിലൂടെ കുട്ടികളില്‍ ആവശ്യകതാ ബോധവും പഠനതാത്പര്യവും സൃഷ്ടിക്കുന്ന രീതി ശാസ്ത്രമാണ് ക്ലാസുകളുടെ പ്രത്യേകത. ജില്ലയില്‍ മൂന്നു ഘട്ടങ്ങളായാണ് മലയാളത്തിളക്കം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പൂര്‍ണമാക്കുന്നത്. ഒന്നാംഘട്ടം ഇന്ന് (16) ആരംഭിക്കും. ഓരോ ബി.ആര്‍.സിയിലെയും ഓരോ പഞ്ചായത്തിലെ സ്‌കൂളുകളിലാണ് ഒന്നാംഘട്ടം മലയാളത്തിളക്കം പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയ സമഗ്രശിക്ഷയില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍സ് തുടര്‍ച്ചയായ എട്ട് പ്രവൃത്തിദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകളെടുക്കും. ഒരാള്‍ ആ സ്‌കൂളില്‍ നിന്നുള്ള അധ്യാപികയായിരിക്കും. ജനപ്രതിനിധികള്‍, പിറ്റി.എ, എസ്.എം.സി അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ എട്ടാം ദിവസം  സ്‌കൂള്‍തല വിജയപ്രഖ്യപനവും നടത്തും. അന്നേ ദിവസം സര്‍ഗരചനകളുടെ പ്രകാശനവും അനുഭവസാക്ഷ്യങ്ങളും പൊതുസമൂഹത്തില്‍ അവതരിപ്പിക്കും. കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനമായി നല്‍കുന്ന പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറിയായി ഒരുക്കി അന്നു തന്നെ ജനപ്രതിനിധികള്‍ ഉത്ഘാടനം ചെയ്യും.

ഒന്നാംഘട്ടത്തിനു ശേഷം ബി.ആര്‍.സി ജില്ലാതലങ്ങളില്‍ പദ്ധതി അവലോകനം നടത്തിയശേഷം രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കും. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററായി പ്രോഗ്രാം ഓഫീസര്‍ പി.എ സിന്ധു പ്രവര്‍ത്തിക്കും.         (പിഎന്‍പി 3356/18)

date