Skip to main content

അപകടരഹിത തീര്‍ഥാടനം സേഫ്‌സോണിന്റെ ലക്ഷ്യം - മന്ത്രി എ.കെ.ശശീന്ദ്രന്‍

 

ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടന കാലം പൂര്‍ത്തിയാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ്‌സോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇലവുങ്കലില്‍ സേഫ്‌സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 400 കിലോമീറ്റര്‍ വരുന്ന ശബരിമല പാതയില്‍ 24 മണിക്കൂറും സേവന സന്നദ്ധരായിട്ടുള്ള ജീവനക്കാരുടെയും മോട്ടോര്‍ വാഹന നിര്‍മാതാക്കളുടെയും സേവനമാണ് ലഭ്യമാക്കുന്നത്. 2014 മുതല്‍ ആരംഭിച്ച ഈ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. സേഫ്‌സോണ്‍ പദ്ധതിയിലൂടെ തീര്‍ഥാടന കാലയളവില്‍ വാഹനാപകടങ്ങള്‍ ഏറെ കുറയ്ക്കുവാന്‍ കഴിഞ്ഞു. ശബരിമലയിലെ സേഫ്‌സോണ്‍ പദ്ധതി മാതൃകയാക്കി ഉടന്‍ സംസ്ഥാനത്ത് സേഫ്‌കേരള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പി.സി.ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍, ഗതാഗത സെക്രട്ടറി കെ.ആര്‍.ജേ്യാതിലാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജന്‍ വെട്ടിക്കല്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.          

സേഫ്സോണ്‍ പദ്ധതി പ്രകാരം 2019 ജനുവരി 20 വരെ സേഫ്സോണ്‍ മേഖലയായ ശബരിമല പാതകളില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തി അപകടരഹിതമായ ഒരു തീര്‍ത്ഥാടനം ഉറപ്പുവരുത്തും. ഇതിലേക്കായി പത്തനംതിട്ട-പമ്പ, പമ്പ- എരുമേലി, കൊരട്ടി- 26-ാം മൈല്‍, എരുമേലി- പുലിക്കുന്ന് മുണ്ടക്കയം, എരുമേലി-വിഴിക്കിതോട്, കോട്ടയം-കുമളി, സത്രം-വണ്ടിപെരിയാര്‍, കട്ടപ്പന- കമ്പംമേട്, കട്ടപ്പന- കുട്ടിക്കാനം, കട്ടപ്പന- കുമളി എന്നിവിടങ്ങളിലായി 15 പട്രോളിംഗ് ടീമുകളെ വിന്യസിക്കും. ഇലവുങ്കലില്‍ മെയിന്‍ കണ്‍ട്രോളിംഗ് ഓഫീസും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോളിംഗ് ഓഫീസുകളും പ്രവര്‍ത്തിക്കും. 400 കിലോമീറ്ററോളം വരുന്ന സേഫ്സോണ്‍ പാതകളില്‍ ഹെല്‍പ്പ്ലൈന്‍ നമ്പരോട് കൂടിയ 350 ഓളം ദിശാസൂചക ബോര്‍ഡുകളും ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്, റിക്കവറി വാഹനങ്ങളുടെ സേവനം, ആംബുലന്‍സ് സര്‍വീസ് എന്നിവ 24 മണിക്കൂറും ലഭ്യമാണ്. ലൈലാന്റ്, റ്റാറ്റാ, മാരുതി, ഫോഴ്സ്, ഫോര്‍ഡ്, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ 25 ഓളം മോട്ടോര്‍ വാഹന കമ്പനികളുടെ ഇരുന്നൂറോളം മെക്കാനിക്കുകളെ മതിയായ ബ്രേക്ക് ഡൗണ്‍ വാഹനങ്ങളോടു കൂടി സേവനത്തിനായി ക്രമീകരിച്ചിട്ടുണ്ട്. ഓഫീസിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ള രണ്ട് ആംബുലന്‍സുകള്‍ ഉപയോഗിച്ച് അപകട സമയങ്ങളില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പട്രോളിംഗ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് പട്രോളിംഗ് സംവിധാനം കാര്യക്ഷമമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ഇലവുങ്കല്‍ 9400044991, 9562318181, എരുമേലി-9496367974, കുട്ടിക്കാനം-9446037100.

                 (പിഎന്‍പി 3754/18)

date