Skip to main content

ശബരിമല: ടാറ്റ പ്രൊജക്ട് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു

 

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടാറ്റാ പ്രൊജക്ട്‌സ് ലിമിറ്റഡ് ചെയ്ത 25 കോടി രൂപ ചെലവു വരുന്ന പ്രവൃത്തികള്‍ സൗജന്യമാക്കിയതായി ടാറ്റാ സണ്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി തീര്‍ക്കേണ്ട ജോലികളാണ് ടാറ്റാ പ്രൊജക്ട്‌സിനെ ഏല്‍പ്പിച്ചിരുന്നത്. ദേവസ്വം ബോര്‍ഡ്, പോലീസ്, ജലസേചന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പ്രകാരമുളള പ്രവൃത്തികളാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. 

ചെയ്ത പ്രവൃത്തികള്‍ സൗജന്യമാണെന്ന് അറിയിക്കുന്ന ടാറ്റാ സണ്‍സിന്റെ കത്ത് ജനറല്‍ മാനേജര്‍ ടി.സി.എസ് നായരാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ധനറാവു എന്നിവരും കൂടെയുണ്ടായിരുന്നു. കേരളം നേരിട്ട പ്രളയ ദുരന്തം കണക്കിലെടുത്താണ് ഈ പ്രവൃത്തികള്‍ സൗജന്യമാക്കാന്‍ ടാറ്റാ സണ്‍സ് ലിമിറ്റഡ് തീരുമാനിച്ചതെന്ന് ടി.സി.എസ്. നായര്‍ പറഞ്ഞു.

പി.എന്‍.എക്സ്. 5110/18

date