Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കായി മറൈന്‍ ആംബുലന്‍സ്‌

തീരദേശമേഖലയായ അഴീക്കോട്‌ മത്സ്യത്തൊഴിലാളികള്‍ക്കായി മറൈന്‍ ആംബുലന്‍സ്‌ അനുവദിക്കുമെന്ന്‌ ഫിഷറീസ്‌-ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഴീക്കോട്‌ മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ജില്ലയിലെ ഏക ഫിഷറീസ്‌ സ്റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുന്നതിനിടയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. അധ്യക്ഷപ്രസംഗത്തിനിടെ ആംബുലന്‍സ്‌ വേണമെന്ന ആവശ്യം ഉന്നയിച്ച എം.എല്‍.എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനമാണ്‌ ആംബുലന്‍സ്‌ പ്രഖ്യാപനം. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികളുടെ സുരക്ഷക്കായാണ്‌ മറൈന്‍ ആംബുലന്‍സ്‌. അപകടത്തിപ്പെടുന്ന തൊഴിലാളികളെ രക്ഷിക്കാനും അവര്‍ക്ക്‌ അടിയന്തര ശുശ്രൂഷ നല്‍കാനും ഉതകുന്ന തരത്തില്‍ ഒരു മെഡിക്കല്‍ ടീം ഇതിലുണ്ടാകും. സംസ്ഥാനത്ത്‌ ഇത്തരത്തിലുള്ള മൂന്ന്‌ ആംബുലന്‍സുകളാണ്‌ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. 18 കോടി രൂപയാണ്‌ ഇവയുടെ നിര്‍മ്മാണചെലവ്‌. ഇതിലൊന്നാണ്‌ മധ്യതീരദേശമേഖലയില്‍ പ്രധാനപ്പെട്ട അഴീക്കോടിന്‌ അനുവദിച്ചിരിക്കുന്നത്‌. കൂടുതല്‍ ആംബുലന്‍സുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാറിന്‌ പദ്ധതിയുണ്ട്‌. സംസ്ഥാനത്ത്‌ ഓഖിയും പ്രളയവും ദുരിതം വിതച്ച സാഹചര്യത്തിലാണ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ്‌ ഈ പദ്ധതി. സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കമിടും. തൊഴിലാളികളുടെ സുരക്ഷ പോലെ പ്രധാനമാണ്‌ മത്സ്യസമ്പത്തെന്നും അവ രണ്ടിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

date