Skip to main content

പരാതി എഴുതി നല്‍കി ജീവിക്കുന്നയാളുടെ കസേരയും സ്റ്റൂളും കാണാനില്ല : അന്വേഷണം നടത്തണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍ കളക്‌ടറേറ്റിന്‌ മുന്നില്‍ പൊതുജനങ്ങള്‍ക്ക്‌ പരാതികളും അപേക്ഷകളും എഴുതികൊടുത്ത്‌ ജീവിക്കുന്നയാളുടെ കസേരയും സ്റ്റൂളും കാണാതെ പോയ സംഭവത്തില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ പുനരനേ്വഷണം നടത്തണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ ഉത്തരവിട്ടു. തൃശൂര്‍ തലവണിക്കര സ്വദേശി പി. ശങ്കരന്‍കുട്ടി നല്‍കിയ പരാതിയിലാണ്‌ നടപടി. 2018 ഏപ്രില്‍ 11 ന്‌ ഉച്ചയ്‌ക്ക്‌ ഊണുകഴിക്കാന്‍ പോയി മടങ്ങി വന്നപ്പോള്‍ താന്‍ ഉപയോഗിക്കുന്ന സ്റ്റൂളും കസേരയും കാണാതായതായാണ്‌ പരാതി. തൃശൂര്‍ വെസ്റ്റ്‌ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആരോപണം വാസ്‌തവ വിരുദ്ധമാണെന്നാണ്‌ പോലീസ്‌ കമ്മീഷനെ അറിയിച്ചത്‌. സ്റ്റൂളും കസേരയും മോഷ്‌ടിച്ചത്‌ ആരും കണ്ടിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കളക്‌ടറേറ്റ്‌ പരിസരത്ത്‌ സ്ഥിരമായി സമരങ്ങള്‍ നടക്കാറുണ്ട്‌. മറ്റെന്തോ ദുരുദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണവിവരം അനേ്വഷണ ഉദേ്യാഗസ്ഥനെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ തുടര്‍നടപടികള്‍ക്ക്‌ കഴിയില്ലെന്ന്‌ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്റ്റൂളും കസേരയും നഷ്‌ടപ്പെട്ടതിന്റെ തെളിവുകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക്‌ തൃശൂര്‍ വെസ്റ്റ്‌ പോലീസ്‌ ആവശ്യമായ അനേ്വഷണം നടത്തി പരാതിക്ക്‌ പരിഹാരം കാണണമെന്ന്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

date