Skip to main content

അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ നാളെ (ജനു. 20) തിരിതെളിയും

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത്‌ അന്താരാഷ്ട്ര നാടകോത്സവത്തിന്‌ നാളെ (ജനുവരി 20, ഞായറാഴ്‌ച) തുടക്കമാകും. വൈകിട്ട്‌ അഞ്ചിന്‌ സംഗീത നാടക അക്കാദമി അങ്കണത്തിലെ ആക്ടര്‍ മുരളി തിയറ്ററില്‍ സാംസ്‌കാരികവകുപ്പ്‌ മന്ത്രി എ. കെ ബാലന്‍ നാടകോത്സവം ഉദ്‌ഘാടനം ചെയ്യും. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസവകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഫെസ്റ്റിവല്‍ പുസ്‌തകം ഫെസ്റ്റിവല്‍ ഡയറക്‌റ്റര്‍ അരുന്ധതി നാഗിന്‌ നല്‍കി പ്രകാശനം ചെയ്യും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ പുറത്തിറക്കുന്ന വാര്‍ത്ത പത്രികയുടെ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ സാംസ്‌കാരിക വകുപ്പ്‌ ഡയറക്‌റ്റര്‍ കെ. ആര്‍ ശിവദാസന്‍ നായര്‍ക്ക്‌ നല്‍കി നിര്‍വഹിക്കും. അക്കാദമിയുടെ 2019ലെ അമ്മന്നൂര്‍ പുരസ്‌കാരം നാടക പ്രവര്‍ത്തകന്‍ പ്രസന്നയ്‌ക്ക്‌ മന്ത്രി എ.കെ ബാലന്‍ സമ്മാനിക്കും. ഫെസ്റ്റിവല്‍ ഡയറക്‌റ്റര്‍ ജി കുമാരവര്‍മ്മ പ്രശസ്‌തിപത്രം വായിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ മേരി തോമസ്‌, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വൈശാഖന്‍, ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്‌പരാജ്‌, കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫെസ്റ്റിവല്‍ ഡയറക്‌റ്റര്‍ എം.കെ റെയ്‌ന പ്രഭാഷണം നടത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്‌ണന്‍ നായര്‍ സ്വാഗതവും അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ്‌ ടി മാവേലിക്കര നന്ദിയും പറയും. 
സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ്‌ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലെ ആറു വേദികളിലായാണ്‌ മേള അരങ്ങേറുക. രാസയ്യ ലോഹനാഥന്‍ സംവിധാനം ചെയ്‌ത ബിറ്റര്‍ നെക്ടര്‍ ആണ്‌ മേളയിലെ ആദ്യ നാടകം. ജനകാരാലിയ തിയറ്റര്‍ വേദിയില്‍ എത്തിക്കുന്ന നാടകം കെ. ടി മുഹമ്മദ്‌ റീജിയണല്‍ തിയറ്ററിലാണ്‌ അരങ്ങേറുക. ആറ്‌ വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ്‌ മേളയിലുണ്ടാവുക. വാട്ടര്‍ പപ്പറ്റ്‌ ഷോ (വിയറ്റ്‌നാം), ദി വെല്‍ (ഇറാന്‍), ദി റിച്വല്‍ (ഇറ്റലി), ദി മെയ്‌ഡ്‌സ്‌ (മലേഷ്യ), മിഡ്‌സമ്മര്‍ നൈറ്റ്‌സ്‌ ഡ്രീം (ഇറാന്‍), ഡാര്‍ക്ക്‌ തിങ്‌സ്‌ (ന്യൂഡല്‍ഹി), പ്രൈവസി (ഹരിയാണ), കറുപ്പ്‌ (പോണ്ടിച്ചേരി), അലി-ബിയോണ്ട്‌ ദി റിങ്‌, ഹിഗ്വിറ്റ-എ ഗോളീസ്‌ ആങ്ക്‌സൈറ്റി അറ്റ്‌ പെനാല്‍റ്റി കിക്ക്‌, ശാകുന്തളം-എ ടേല്‍ ഓഫ്‌ ഹണ്ട്‌, നൊണ (കേരളം) എന്നിവയാണ്‌ മറ്റു നാടകങ്ങള്‍. നാടകാവതരണങ്ങള്‍ക്കൊപ്പം സംവാദ സദസുകളും സെമിനാറുകളും മേളയുടെ ഭാഗമായി അരങ്ങേറും. മേള 26 ന്‌ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്‌ണന്‍ നായര്‍, ഫെസ്റ്റിവല്‍ ഡയറക്‌റ്റര്‍ ജി. കുമാരവര്‍മ്മ, കേരള സംഗീത നാടക അക്കാദമി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മധു. പി, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത്‌, ടെക്‌നിക്കല്‍ ഡയറക്‌റ്റര്‍ ശ്രീജിത്ത്‌ രമണന്‍ എന്നിവര്‍ പങ്കെടുത്തു.
 

date