Skip to main content
കിയാല്‍ ഓഹരി ഉടമകളുടെ ഒമ്പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ നിന്ന്‌

കണ്ണൂര്‍ വിമാനത്താവളം: കൂടുതല്‍ സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ ശക്തമായി സമ്മര്‍ദം ചെലുത്തുന്നു-മുഖ്യമന്ത്രി

 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനാവശ്യമായ കേന്ദ്ര അനുമതികള്‍ ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിയാല്‍ ഓഹരി ഉടമകളുടെ ഒമ്പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ തരത്തിലും ആധുനികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സംവിധാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും ഉണ്ടാവണം. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നത്. ഗോ എയര്‍ ആഭ്യന്തര സര്‍വ്വീസും നടത്തുന്നുണ്ട്. ഇന്റിഗോ കൂടി താമസിയാതെ ആഭ്യന്തര സര്‍വ്വീസ് ആരംഭിക്കും. ഗോ എയറും ഇന്റിഗോയും അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ തയ്യാറാണ്. എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കാനാവശ്യമായ പ്രാഥമിക പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. 

പ്രവാസികളുടെ യാത്രാസൗകര്യവും അയല്‍സംസ്ഥാനങ്ങളിലേടക്കമുള്ള കയറ്റുമതി സാധ്യതയും മുന്‍ നിര്‍ത്തി ആരംഭിച്ചിട്ടുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സാധ്യത പ്രയോജനപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ സര്‍വീസ് ആരംഭിച്ചേ മതിയാകൂ. സര്‍ക്കാര്‍ അതിനായി നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു കഴിഞ്ഞിട്ടില്ല. ഇതിനുള്ള ഇടപെടലുകള്‍ ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 

യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ സെക്ടറുകളിലേക്കാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ബഹറൈന്‍, കുവൈറ്റ് അടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വ്വീസ് തുടങ്ങേണ്ടതുണ്ട്. അതോടൊപ്പം മറ്റ് രാജ്യങ്ങളിലേക്കും സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയണം. ഫ്‌ളൈറ്റുകളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിക്കേണ്ടത് വിമാനത്താവളത്തെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിന് സംസ്ഥാനത്തിന് തൊട്ടുകിക്കുന്ന പ്രദേശങ്ങളില്‍ നിന്നടക്കം യാത്രക്കാര്‍ ഈ വിമാനത്താവളത്തിലേക്ക് എത്തേണ്ടതായിട്ടുണ്ട്. വ്യവസായങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയണം. ഇതിനായി വിമാനത്താവളത്തിനടുത്ത് സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അത് മറ്റ് വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയാണ്. കണ്ണൂരിന് പുറമെ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡയറക്ടര്‍മാരായ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ഡയറക്ടര്‍മാരായ അനന്തകൃഷ്ണന്‍ (ബിപിസിഎല്‍), ഹസ്സന്‍കുഞ്ഞി, കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി തുളസീദാസ് തുടങ്ങിവര്‍ പങ്കെടുത്തു. കിയാലിന്റെ ഓഹരി മൂലധനം 1500 കോടിയില്‍ നിന്ന് 3500 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പ്രമേയം പൊതുയോഗത്തില്‍ അവതരിപ്പിച്ചു.

 

date