Skip to main content
ചിത്രം.കുടുംബശ്രീ ബസാര്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി  ഉറപ്പാക്കും - മന്ത്രി ഇ. ചന്ദ്രശേഖരന്‍

 

 

 

സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഉറപ്പാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.  കമ്പളക്കാട് ബസ് സ്റ്റാന്‍ഡിനു സമീപം  ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണത്തോടൊപ്പം ഗ്രാമീണ ഉത്പന്നങ്ങളുടെ ലഭ്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക, സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരം വിപണി ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ ബസാറുകള്‍. കുടുംബശ്രീ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി വിലക്കുറവില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. കുടുംബശ്രീ മൈക്രോ സംരംഭകത്വ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ബസാറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജോയിന്റ് ലയബിലിറ്റി കാര്‍ഷിക ഗ്രൂപ്പുകളുടെ കൃഷി ഉത്പന്നങ്ങളും ലഭിക്കും. ഭാവിയില്‍ കുടുംബശ്രീ ബസാറുകളെ എക്‌സ്‌ക്ല്യൂസിവ് ഷോപ്പുകളാക്കി മാറ്റാനാണ് ശ്രമം. നിലവില്‍ 800 സ്വകയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് കമ്പളക്കാട് കുടുംബശ്രീ ബസാര്‍ ഒരുക്കിയിരിക്കുന്നത്. വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും ബസാര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കുടുംബശ്രീ തുടങ്ങിയിട്ടുണ്ട്. 

 

 

 

date