Skip to main content

പ്രളയശേഷം തൊഴിലുറപ്പിൽ പുതിയതായെത്തിയത് 63285 കുടുംബങ്ങൾ

 

പ്രളയ ദുരന്തത്തിനു ശേഷം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയതായി രജിസ്റ്റർ ചെയ്തത് 63285 കുടുംബങ്ങൾ. പ്രളയം തകർത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി സഹായകമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രളയബാധിത ജില്ലകൾക്ക് 50 തൊഴിൽ ദിനങ്ങൾ പ്രത്യേകം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നു ശേഷം 9.52 ലക്ഷം കുടുംബങ്ങളിൽ 10.56 ലക്ഷം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. ഇതുവരെ 5.03 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 

മാർച്ചിനകം പത്തു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ നാലു ലക്ഷം കുടുംബങ്ങൾക്ക് ശരാശരി 100 ദിവസം തൊഴിൽ ലഭിക്കും. അടുത്ത സാമ്പത്തിക വർഷം പത്തു കോടി തൊഴിൽ ലഭ്യമാകും വിധം ലേബർ ബഡ്ജറ്റ് കേന്ദ്രസർക്കാരിനു മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേബർ ബഡ്ജറ്റിന് ആനുപാതികമായി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ ദേശീയതലത്തിൽ കേരളം ഒന്നാമതാണ്. 

നടപ്പു സാമ്പത്തിക വർഷാരംഭത്തിൽ 550 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രളയാനന്തര പുനർനിർമാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായതോടെ ഡിസംബറിൽ തന്നെ ഈ ലക്ഷ്യം കൈവരിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ലേബർ ബഡ്ജറ്റ് 700 ലക്ഷം തൊഴിൽദിനങ്ങളായി പുതുക്കി അംഗീകരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തിന്റെ 106.61 ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. 20 ലക്ഷം കുടുംബങ്ങളിൽ നിന്ന് 24 ലക്ഷം തൊഴിലാളികളാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായുള്ളത്. ഇതിൽ 16 ലക്ഷം പേർ ഈ വർഷം തൊഴിൽ ചെയ്തിട്ടുണ്ട്. 90 ശതമാനമാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം. ഈ വർഷം ഇതുവരെ 2321.39 കോടി രൂപ ചെലവായി. ഇതിൽ 871.90 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് വേതനയിനത്തിൽ ലഭിക്കാനുണ്ട്. 2018-19ൽ 1.49 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ഇതിൽ 12518 പട്ടികവർഗ കുടുംബങ്ങളുണ്ട്. 400 ലധികം പട്ടികവർഗ കുടുംബങ്ങൾ 200 തൊഴിൽദിനങ്ങൾ പൂർത്തിയാക്കുകയും രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് 150 ദിവസത്തിലധികം തൊഴിൽ ലഭിക്കുകയും ചെയ്തു.

പി.എൻ.എക്സ്. 509/19 

date