Skip to main content
കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സ്‌നേഹ ജ്യോതി കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയും  സംയുക്തമായി നടപ്പിലാക്കുന്ന കിഡ്‌നി മാറ്റി വച്ചര്‍ക്കുള്ള  സൗജന്യ മരുന്ന് വിതരണ പദ്ധതി ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

വൃക്ക മാറ്റിവച്ചവർക്ക് സൗജന്യ മരുന്ന് വിതരണം;  പദ്ധതിക്ക് തുടക്കമായി

 

മരുന്നു വ്യവസായം വലിയ ചൂഷണം: ടി.പത്മനാഭൻ

മനുഷ്യനെ അങ്ങേയറ്റം ചൂഷണം ചെയ്യുന്ന വ്യവസായമാണ് മരുന്നു നിർമാണവും വിതരണവും വിൽപനയുമെന്ന് കഥാകൃത്ത് ടിപത്മനാഭൻ. വൃക്കമാറ്റിവെച്ചവർക്കു സൗജന്യമായി മരുന്നു നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടു ഭരിക്കുന്നതുതന്നെ മരുന്നുനിർമാണ കമ്പനികളാണോ എന്നു ചിലപ്പോൾ തോന്നിയിട്ടുണ്ട്. അത്യന്തം അവിശുദ്ധമായ കൂട്ടുകെട്ടാണ് മരുന്നു നിർമാണ കമ്പനികൾ, വിതരണക്കാർ, വിൽപനക്കാർ, മരുന്നു നിർദേശിക്കുന്ന ഡോക്ടർമാർ, ആശുപത്രി അധികൃതർ എന്നിവർക്കിടയിലുള്ളത്.  

ഈ ചീത്ത ചങ്ങലയ്ക്കിടയിൽപ്പെട്ടു നരകിക്കാൻ വിധിക്കപ്പെട്ടവരാണു നമ്മളെല്ലാം. വൃക്ക രോഗിയല്ലെങ്കിലും മാസം അഞ്ചാറായിരം രൂപ മരുന്നിനുവേണ്ടി ചെലവിടേണ്ടിവരുന്ന ആളാണു താൻ. സ്ഥിരമായി മരുന്നു വാങ്ങേണ്ടി വരുന്നവരുടെ പ്രയാസം അതുകൊണ്ടുതന്നെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാശുള്ളവർക്കു മാത്രം പ്രാപ്യമായ മേഖലയായി ഇത് മാറിയിരിക്കുന്നു. അതിനാൽ കാശില്ലാത്തവരുടെ സഹായത്തിനെത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈയർഥത്തിൽ മഹത്തരമായ കാര്യമാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലോകസമാധാന പ്രശ്‌നമൊന്നും ചർച്ച ചെയ്യേണ്ട ഇടങ്ങളല്ല പഞ്ചായത്തുകളും കോർപറേഷനുകളും. രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ വ്യക്തികളുടെ ആവശ്യം മാത്രം നോക്കി കാര്യങ്ങൾ ചെയ്യുകയെന്നതാണു അവയുടെ ചുമതല. ആ ദൗത്യമാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും ടിപത്മനാഭൻ പറഞ്ഞു. വൃക്ക മാറ്റി വെച്ചവർക്കു മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയിൽ പ്രത്യേകം ഒരുക്കിയ ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർവഹിച്ചു. 

ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി സമാഹരിച്ച തുകയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപയും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വർഷത്തേക്ക് ഒരു കോടിയിലേറെ രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 265 രോഗികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്നു നൽകുന്നത്. കാരുണ്യ ഫണ്ടിൽ നിന്നു നിലവിൽ സഹായം ലഭിക്കുന്ന നൂറോളം രോഗികളെ ആദ്യഘട്ടത്തിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാരുണ്യയിൽ നിന്നുള്ള സഹായം അവസാനിക്കുന്ന മുറയ്ക്ക് പദ്ധതിയിൽ അവരെയും ഉൾപ്പെടുത്തും. 

സാമ്പത്തിക മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ തന്നെ തുടർന്നും ലഭിക്കണമെന്ന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ജനറിക് മരുന്നുകൾക്കു പകരം ഓരോരുത്തരും ആവശ്യപ്പെട്ട മരുന്നുതന്നെയാണു നൽകുക. ഒരു മാസത്തേക്കുള്ള മരുന്ന് ഒന്നിച്ചു നൽകും. ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയായിരിക്കും വിതരണം. മരുന്നുവാങ്ങാനായി എത്തേണ്ട ദിവസം ഏതാണെന്ന് ഓരോരുത്തരെയും നേരിട്ട് അറിയിക്കും. നേരിട്ടെത്താൻ പ്രയാസമുള്ളവർ ഡോക്ടറുടെ കുറിപ്പടി സഹിതം പകരക്കാരനെ അയച്ചാൽ മതിയാവും. 

ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ പദ്ധതി വിശദീകരിച്ചു. 

 

date