Skip to main content

പാറക്കടവ് ബ്ലോക്കില്‍ പൂര്‍ത്തിയായത് 11 ജലസേചന പദ്ധതികള്‍

ചേതേപ്പടി പദ്ധതി നിര്‍മ്മാണവും പൂര്‍ത്തിയായി

നെടുമ്പാശ്ശേരി: കൃഷിക്കും കുടിവെള്ളള ക്ഷാമം പരിഹരിക്കുന്നതിനുമായി പാറക്കടവ് ബ്ലോക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത് 11 ജലസേചന പദ്ധതികള്‍. പുത്തന്‍വേലിക്കര പഞ്ചായത്തിലെ ചേതേപ്പടി പദ്ധതിയും ഇതില്‍പെടും. പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പദ്ധതികളുടെ പുനര്‍ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തീകരിച്ചു.

പുത്തന്‍വേലിക്കരയിലെ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു ചേതേപ്പടി ജലസേചന പദ്ധതി. 85 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് ഫണ്ടായ 50 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 35 ലക്ഷവും ഇതിനായി വിനിയോഗിച്ചു. 50 ഹെക്ടര്‍ വിസ്തൃതിയില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമാകും. പദ്ധതി വിപുലമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.  യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണ വരെ കൃഷിയിറക്കാനാകും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പദ്ധതിയുടെ ഗുണം ലഭിക്കും. മോറത്തോടിന്റെ ഭാഗമായാണ്‌നടപ്പിലാക്കുന്നത്. വൈദ്യുതി കണക്ഷന്‍ ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്.

പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കര്‍ഷകര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. ബ്ലോക്കിന്റെ ഫണ്ടായ 65 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 100 ഹെക്ടറില്‍ കൂടുതല്‍ കരക്കൃഷി ചെയ്യുന്ന പ്രദേശമാണിവിടം. എളവൂര്‍ ഈസ്റ്റിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളമെത്തിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. 

ചെങ്ങമനാട് പഞ്ചായത്തിലെ മഠത്തിമൂല ലിഫ്റ്റ് ഇറിഗേഷന്‍ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.  നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുറുന്തലം തോട് (20 ലക്ഷം), കൊളത്താപ്പിള്ളി (15 ലക്ഷം), മുക്കത്ത് കടവ് (20 ലക്ഷം), കരിമ്പാടം, കുന്നുകര പഞ്ചായത്തിലെ കായിക്കുടം, തടി ക്കക്കടവ്, പാറക്കടവ് പഞ്ചായത്തിലെ പറമ്പുശ്ശേരി, പരമനശേരിക്കുന്ന് എന്നീ പദ്ധതികളാണ് പൂര്‍ത്തിയായത്. ചേതേപ്പടി, എളവൂര്‍, കുറുന്തിലംതോട് പദ്ധതികളൊഴികെ ബാക്കിയെല്ലാം കമ്മീഷന്‍ ചെയ്തു. 

 

date