Skip to main content

ഓരോ മണ്ഡലത്തിനും 14 കൗണ്ടിംഗ് മേശകള്‍

 

ഓരോ ലോക്‌സഭാ മണ്ഡലത്തിനും 14 കൗണ്ടിംഗ് മേശകളും ഒരു എആര്‍ഒ മേശയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് ഏജന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടായിരിക്കും. നിയമാസഭാ മണ്ഡല അടിസ്ഥാനത്തില്‍ എആര്‍ഒമാര്‍ കൗണ്ടിംഗിന് നേതൃത്വം നല്‍കും. ഒരേ സമയം പതിനാല് മേശകളില്‍ വോട്ടെണ്ണല്‍ നടക്കും. ഓരോ മേശയിലും ഒരു ബൂത്ത് എണ്ണിക്കഴിയിമ്പോള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകും. ഇത്തരത്തില്‍ ഓരോ റൗണ്ട് പൂര്‍ത്തികരിക്കുമ്പോള്‍ ലീഡ്‌നില പുറത്തുവിടും. 

ഇവിംഎം കൗണ്ടിംഗ് കഴിഞ്ഞാലുടന്‍ വിവിപാറ്റ്് രസീതുകള്‍ എണ്ണുന്നത് സംബന്ധിച്ച് നറുക്കെടുത്ത് തീരുമാനിക്കും. പത്ത് കോളങ്ങളുളള ബോക്‌സുകളിലാണ് വിവിപാറ്റ് രസീതുകള്‍ നിക്ഷേപിക്കുക. എട്ട് സ്ഥാനാര്‍ഥികള്‍, നോട്ട, വിവിപാറ്റ് പേപ്പര്‍ ടെസ്റ്റ് സ്ലിപ്പ് എന്നിവ അടങ്ങുന്നതാണ് പത്തുകോളങ്ങള്‍. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വിവിപാറ്റിലെയും കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ വീണ്ടും എണ്ണും.  

കൗണ്ടിംഗ് ദിവസത്തേക്ക് നാനൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ്സേനയെ കൂടാതെ കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ദിവസം രാവിലെ അഞ്ച് മണിയോടുകൂടി ഉദ്യോഗസ്ഥര്‍ കൗണ്ടിംഗ് സെന്ററില്‍ എത്തണം. വോട്ടെണ്ണല്‍ ഫലം തല്‍സമയം അറിയുന്നതിന് മീഡിയാ റൂം, പൊതു അനൗണ്‍സ്‌മെന്റ്, ഇലക്ഷന്‍ വെബ് സൈറ്റായ www.eci.gov.in എന്നീ സംവിധാനങ്ങള്‍ ലഭ്യമാണ്. ഓരോ ബൂത്തിലെയും മെഷീനുകള്‍ എണ്ണുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലീഡ് നില പുറത്തുവിടും. പൊതുജനങ്ങള്‍ക്ക് ഫലം അറിയുന്നതിനായി വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിനു പുറത്ത് പ്രത്യേക എല്‍ ഈ ഡി ഡിസ്പ്ലെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

          (ഇലക്ഷന്‍: 267/19)

date