Skip to main content

ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന  എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക്ഷണത്തിന് ജുഡീഷ്യറി ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോബാങ്ക് ടവറിൽ നടന്ന ലീഗൽ റിഫ്രഷർ കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
നിയമങ്ങൾ വൻ തോതിൽ അനുകൂലമാക്കാനും അഭിഭാഷകരെ തങ്ങളുടെ സേവകരാക്കി കൂടെ നിർത്താനും കോർപറേറ്റുകൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ അവ സമൂഹത്തിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതം അഭിഭാഷകർ പരിശോധിക്കണം. മാനുഷിക, സാമൂഹ്യ മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ അവ സമൂഹത്തിനുതകുന്നതാകും. നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് സാമൂഹ്യ ജാഗ്രതയുണ്ടായാൽ നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തിയുള്ള ദുരുപയോഗം തടയാനാവും. നിയമത്തെ സാമൂഹ്യ പരിഷ്‌കരണ ഉപകരണമാക്കാൻ അഭിഭാഷകർക്ക് കഴിയണം. നിയമത്തിന്റെ ഉള്ളടക്കം വിമർശനാത്മകമായി പരിശോധിക്കാനും സാധിക്കണം. നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രശ്‌നം മനസിലാക്കാനും പരിഹരിക്കാനും സാധിക്കണമെങ്കിൽ ശക്തമായ വൈജ്ഞാനിക അടിത്തറയുണ്ടാവണം. നിയമവിദ്യാഭ്യാസത്തിൽ ആവശ്യമായ മാറ്റം വരുത്തുകയാണ് ഇതിനുള്ള മാർഗം. അഭിഭാഷകരുടെ തുടർവിദ്യാഭ്യാസവും പ്രധാനമാണ്. നിയമം നിലനിൽക്കുന്നതും ശക്തിപ്പെടുന്നതും അവയ്ക്ക് ജനങ്ങളിൽ സ്വീകാര്യത വർദ്ധിക്കുമ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. ഇ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. അഭിഭാഷകർ, നിയമ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1450/19

date