Skip to main content

ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും: നിതിൻ ഗഡ്കരി

*സ്പീക്കറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരള നിയമസഭയിൽ ഭാര്യ കാഞ്ചൻ ഗഡ്കരിക്കൊപ്പമെത്തിയ മന്ത്രി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ഒ. രാജഗോപാൽ എം. എൽ. എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കോ ഓർഡിനേഷൻ വി. എസ്. സെന്തിൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവർ സന്നിഹിതരായിരുന്നു. 
സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകമാവുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. മത്‌സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചർച്ച നടന്നു. തുടർന്ന് നിയമസഭാ വി. ഐ. പി ഗാലറിയിലിരുന്ന് കേന്ദ്രമന്ത്രിയും ഭാര്യയും സഭാ നടപടി ക്രമങ്ങൾ അൽപനേരം വീക്ഷിച്ചു. രാവിലെ 11.50 ഓടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഒരു മണിക്ക് ക്‌ളിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
പി.എൻ.എക്സ്.1734/19

date