Skip to main content

ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുന്നത് കാലാനുസൃതമായ വലിയ മാറ്റങ്ങൾ-  മുഖ്യമന്ത്രി പിണറായി വിജയൻ

* കേരള സർവകലാശാലയിൽ വിദ്യാർഥി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല ആസ്ഥാനത്ത് ഡോ. കെ.ആർ. നാരായണൻ സ്മാരക വിദ്യാർഥി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കാലം മാറുമ്പോൾ ചട്ടപ്പടി കോഴ്‌സുകൾ മാത്രം പോരാ. കേരളത്തിൽനിന്ന് വേണ്ടത്ര അർഹരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ പറഞ്ഞിരുന്നു. പുതിയ മേഖലകൾ തുറക്കുമ്പോൾ അത്തരത്തിലുള്ള പഠനത്തിനുള്ള കോഴ്‌സുകളാണ് ആവശ്യം. ഇത്തരം കോഴ്‌സുകൾക്ക് നമ്മുടെ നാട്ടിൽ മാത്രമല്ല, പുറത്തും ആവശ്യക്കാരുണ്ട്. ഇതിനുള്ള തുടക്കമായാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസവർഷം ആരംഭിക്കുമ്പോൾ തന്നെ എല്ലാ പി.ജി, ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ ക്ലാസ് തുടങ്ങാനും അടുത്തവർഷം കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യഥാസമയം സർട്ടിഫിക്കറ്റുകളും വിവരങ്ങളും ലഭിക്കാതിരുന്നത് മുമ്പൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകൾ വിദ്യാർഥികൾക്ക് സൃഷ്ടിച്ചിരുന്നു. പുതിയ സേവന കേന്ദ്രം ഈ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഉന്നതവിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. ന്യൂജെൻ കോഴ്‌സുകളായ റോബോട്ടിക് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ പുതിയ കോഴ്‌സുകളാണ് കോളേജുകളിലും സർവകലാശാലകളിലും കൊണ്ടുവരുന്നത്. 120 ഓളം കോളേജുകൾക്ക് റൂസ ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്കുള്ള ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. 'അതിജീവനം' പ്രത്യേക പതിപ്പിന്റെ പ്രകാശനം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. പ്രോ-വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, ഡോ. ആർ. ലതാദേവി, ഡോ. എസ്. നസീബ്, ജെ.എസ്. ഷിജുഖാൻ, ജി. സുഗുണൻ, എം. ലെനിൻലാൽ, എം. ഹരികൃഷ്ണൻ, റിസർച്ചേഴ്‌സ് യൂണിയൻ ചെയർമാൻ കെ. സ്റ്റാലിൻ, സ്റ്റുഡൻറ്‌സ് യൂണിയൻ ചെയർമാൻ ഷിംജിൽ കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള സ്വാഗതവും രജിസ്ട്രാർ ഇൻ ചാർജ് ഡോ. സി.ആർ. പ്രസാദ് നന്ദിയും പറഞ്ഞു.
8.40 കോടി രൂപ ചെലവിട്ട് രണ്ടുഘട്ടങ്ങളിലായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർഥികൾക്ക് ആവശ്യമായ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഡോ. കെ.ആർ. നാരായണൻ സ്മാരക വിദ്യാർഥി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പുതിയ ക്യാൻറീൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.
പി.എൻ.എക്സ്.1854/19

date