Skip to main content

കടൽക്ഷോഭം തടയുന്നതിന്  ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും  നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ

കടൽക്ഷോഭം തടയുന്നതിന്  ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും  നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ

കൊച്ചി:  കടൽക്ഷോഭം തടയുന്നതിന് അടിയന്തിരമായി ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും  നിർമ്മിക്കണമെന്ന്  തീവ്ര കടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളിൽ  സന്ദർശനം  നടത്തി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ ഹനീഫ പറഞ്ഞു.  പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കരിങ്കൽ ഭിത്തിയും പുലിമുട്ട് അത്യാവശമാണ്.  ഭൂരിപക്ഷം മതന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകും. കൂടാതെ തുടർ പരിശോധനയും സന്ദർശനവും കമ്മീഷൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി ഭാഗത്ത 1100 മീറ്റർ ദൂരത്തിൽ അടിയന്തിരമായി റീട്ടെയിൻഡ്
കരിങ്കൽ ഭിത്തിയും പുലിമുട്ടും  നിർമ്മിക്കണം . ഒറ്റമശ്ശേരിയിൽ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ പൂർണ്ണമായും നശിച്ചു.  യാതൊരു സംരക്ഷണവും ഇല്ലാത്ത 550 മീറ്റർ സ്ഥലത്തും റീട്ടെയിൻഡ് കരിങ്കൽ ഭിത്തിയും പുലിമുട്ടും  നിർമ്മിക്കണമെന്ന് കമ്മീഷൻ പറഞ്ഞു. 

കടൽക്ഷോഭം മൂലം തീരദേശം കടൽ എടുക്കുന്ന അവസ്ഥയാണ്. ജിയോ ബാഗിന് കടൽക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നില്ല. കടൽക്ഷോഭം മൂലം നിരവധി വീടുകളിലും മുറ്റത്തും മണൽ നിറഞ്ഞ അവസ്ഥയിലാണ്. കടൽക്ഷോഭമുള്ളപ്പോൾ വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക്  വീടുകളിൽ നിന്ന് കുട്ടികളുമായി  ഒഴിഞ്ഞ്  പോകേണ്ട അവസ്ഥയാണ്. കൂടാതെ കക്കൂസ് മാലിന്യങ്ങൾ മൂലം കുടിവെള്ളവും മലിനമാണ്. വീടുകളിൽ വെള്ളം കയറുമ്പോൾ ജന്തുജീവികളുടെ ശല്യം ഭീതിയുണർത്തുനെന്ന് പ്രദേശവാസികൾ പറഞ്ഞു. 

വെള്ളം കയറിയാൽ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ തലത്തിൽ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് പ്രദേശത്തെ സ്ത്രീകൾ കമ്മീഷനോട് പരാതിപ്പെട്ടു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് കപ്പൽ ചാനലിനായി ആഴം കൂട്ടിയതും വൈപ്പിൻ എൽഎൻജി ടെർമിനലും ചെല്ലാനം മിനി ഫിഷിങ് ഹാർബർ വന്നതും കടൽക്ഷോഭത്തിന്റെ തീവ്രത വർദ്ധിക്കാൻ കാരണമായതായി പ്രദേശവാസികൾ കമ്മീഷനോട് പറഞ്ഞു. 

കടലിൽ നിന്നുള്ള ശക്തമായ തിരമാലകൾ വീടുകളിലും വഴികളിലും വെള്ളം കയറുന്നതിന് കാരണമാകുന്നു. പഞ്ചായത്ത് മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യാത്തതും തോടിന്റെ ആഴം വർദ്ധിപ്പിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നതായും പ്രദേശവാസികൾ പറഞ്ഞു. ആലപ്പുഴ രൂപതയിലെ കെ സി വൈ എം യുവജ്യോതി നൽകിയ പരാതിയിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.

ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ ഹനീഫ , കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു എം തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

date