Skip to main content
അനീഷിനൊപ്പം ആഹ്ലാദം പങ്കിടുന്ന കൂട്ടുകാര്‍

അഭിമാനം ഈ നേട്ടം, സ്വപ്ന സാഫല്യനിറവില്‍ അനീഷ്

ഇന്ത്യന്‍ ജേഴ്‌സി അണിയുക എന്ന അനീഷിന്റെ സ്വപ്നം മാത്രമല്ല ലോകകപ്പില്‍ കിരീടമണിയുക എന്ന ഇന്ത്യക്കാരുടെ സ്വപ്നമാണ് അനീഷിലൂടെ നിറവേറിയത്. ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബൗളറാണ് 29 വയസ്സുകാരന്‍ അനീഷ് പി രാജന്‍. ആതിഥേതരായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടീമിലെ ഏക മലയാളിത്താരമാണ് ഈ ഇടംകൈയ്യന്‍ സ്പിന്നര്‍. ജ•നാ വലതുകൈപ്പത്തി ഇല്ലാത്ത അനീഷ് ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനാണ്. മൂന്ന് വര്‍ഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണ് കളി.  റോബിന്‍ മേനോനാണ് കോച്ച്.
2006 ല്‍ തൊടുപുഴ, മുതലക്കോടം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന് നേതൃത്വം വഹിച്ച പരിശീലകന്‍ പി.ബാലചന്ദ്രന്‍ മനസിലാക്കിയത്. എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കരസ്ഥമാക്കി. തുടര്‍ന്ന് കളിയോടുള്ള അമിത താല്പര്യം മൂലം സ്‌പോര്‍ട്‌സ് സ്‌കൂളായ മുതലക്കോടം സെന്റ്.ജോര്‍ജ് സ്‌കൂളില്‍ പ്ലസ് ടു പഠനം  പൂര്‍ത്തിയാക്കി. സ്‌കൂള്‍ ടീമുകളിലും ഇടുക്കി അണ്ടര്‍ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ച്. അണ്ടര്‍ 19 സെന്റര്‍ സോണ്‍  ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടുവിന് ശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ചേര്‍ന്നു. അവിടെ ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്ബോളിലും വോളിബോളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനീഷിന് കഴിഞ്ഞു.  
ഓഗസ്റ്റ് 5 മുതല്‍ 15 വരെ ഇംഗ്ലണ്ടില്‍ നടന്ന 6 രാഷ്ടങ്ങളുടെ ട്വന്റി-20 ടൂര്‍ണമെന്റിലാണ് ഇന്ത്യ അഭിമാനനേട്ടം കൈവരിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടിനും ഇന്ത്യക്കും  പുറമെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്വേ എന്നീ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. 11 അംഗ ഇന്ത്യന്‍ ടീമിനെ വിക്രാന്ത് കേനിയാണ് നയിച്ചത്. മുന്‍ ഇന്ത്യന്‍ ടീം നായകനും ഓള്‍ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചലഞ്ചിന് (എ.ഐ.സി.എ.പി.സി) രൂപം നല്‍കിയ അജിത് വഡേക്കറോടുള്ള ആദരവായി വഡേക്കര്‍ വാരിയേഴ്‌സ് എന്നാണ് ഇന്ത്യന്‍ ടീമിന് പേര് നല്‍കിയിരുന്നത്. ഇടുക്കി പാറേമാവ് പടിയത്തറയില്‍ രാജന്റെയും ശ്യാമിലിയുടെയും ഇളയ മകനാണ് അനീഷ്.  2 സഹോദരങ്ങളാണ് അനീഷിനുള്ളത്. ഖത്തറില്‍ എഞ്ചിനീയറായ സൗമ്യയും ബെംഗളൂരുവില്‍ എഞ്ചിനീയറായ സമീഷും.
 

date