Skip to main content

പ്രീഫാബ് നിർമാണപ്രവർത്തനങ്ങൾക്കായി സംയുക്തസംരംഭം: നിർമിതികേന്ദ്രം ധാരണാപത്രം ഒപ്പിട്ടു

സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ചെലവുകുറഞ്ഞ് ഉറപ്പുള്ളതുമായ പ്രീഫാബ് സാങ്കേതികവിദ്യകളുടെ വ്യാപനം ലക്ഷ്യമിടുന്ന സംയുക്തസംരംഭത്തിന് കേരള സംസ്ഥാന നിർമിതികേന്ദ്രവും കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡും ധാരണാപത്രം കൈമാറി. റവന്യൂ-ഭവനനിർമാണമന്ത്രിയുടെ ചേമ്പറിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന നിർമിതികേന്ദ്രം ഡയറക്ടർ യു.വി.ജോസും ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡ് ജനറൽ മാനേജർ (സാങ്കേതികം) സതീഷ്‌കുമാർ ജെയിനും ഒപ്പിട്ടു.
പ്രീ ഫാബ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിർമാണപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി രൂപീകരിച്ച കേന്ദ്രസർക്കാർ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ പ്രീഫാബ്. കേരളമുൾപ്പെടെ പതിനെട്ടിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഐഐടി, എൻഐടി പോലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.  സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട, പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളുടെ സാങ്കേതികവിദ്യാദാതാവ് ആയി ഹിന്ദുസ്ഥാൻ പ്രീഫാബിനെയാണ് പരിഗണിച്ചിട്ടുള്ളത്. അതുകൂടി കണക്കിലെടുത്താണ് ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ കെട്ടിടനിർമാണസാങ്കേതികവിദ്യയുടെ പ്രചാരണം സ്ഥാപിതലക്ഷ്യമായ നിർമിതികേന്ദ്രം സംയുക്തസംരംഭത്തിന്റെ പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസിയും സാങ്കേതികവിദ്യാദാതാവും ആയി സ്ഥാപനത്തെ തിരഞ്ഞെടുത്തത്.
പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന പരമ്പരാഗതനിർമാണ സാമഗ്രികളുടെ ദൗർലഭ്യം, കെട്ടിടനിർമാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം, വിദഗ്ധതൊഴിലാളികളുടെ ദൗർലഭ്യം, നീണ്ടുപോകുന്ന നിർമാണകാലാവധി, ഇക്കാരണങ്ങളാൽ ഉണ്ടാകുന്ന അധികനിർമാണച്ചെലവ് എന്നിവയ്ക്ക് ഒരുപരിധി വരെയുള്ള പരിഹാരമാർഗമായാണ് പ്രീ ഫാബ് സാങ്കേതികവിദ്യ കരുതപ്പെടുന്നത്.    
പി.എൻ.എക്‌സ്.3254/19

date