Skip to main content

ബത്തേരി താലൂക്ക് ആശുപത്രിയില്‍ മാതൃയാനം പദ്ധതിക്ക് തുടക്കമായി

പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ തുടക്കമായി. നവജാത ശിശുവിനേയും അമ്മയേയും എത്ര ദൂരെയുളള വീട്ടിലും സുഖമായി എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'അമ്മയും കുഞ്ഞും' പദ്ധതിയുടെ തുടര്‍ച്ചയാണ് 'മാതൃയാനം'പദ്ധതി. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആവുമ്പോള്‍ ഇതുവരെ യാത്ര ചെലവായി 500 രൂപ നല്‍കിയിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ഈ തുക മതിയാവില്ലെന്ന് കണ്ടെത്തിയതോടെ പണം നല്‍കുന്നത് നിര്‍ത്തി ടാക്സി ഏര്‍പ്പാടാക്കുന്നത്. ടാക്സി ഉടമകളും സര്‍ക്കാരുമായുള്ള കരാര്‍ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്. ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവര്‍ക്കും കൂടെ ആരുമില്ലാത്തവര്‍ക്കും ഏറെ സഹായകമാവുന്നതാണ് മാതൃയാനം പദ്ധതി. മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു.  
       താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ കെ.എം സിന്ധു, ജയ മുരളി, ആശുപത്രി സൂപ്രണ്ട് ഡോ. എം മോഹനരാജ്, ആശുപത്രി ജീവിനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date