Skip to main content

കാര്‍ തട്ടിപ്പ്: പ്രതിക്ക് ഒരു വര്‍ഷം തടവ്

 

പാലക്കാട് നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് കോയമ്പത്തൂരില്‍ വച്ച് മറ്റൊരാള്‍ക്ക് വില്‍പ്പന ചെയ്ത കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ്. കോയമ്പത്തൂര്‍ സിംഗനെല്ലൂര്‍ സ്വദേശി സില്‍വാന ശാന്തകുമാറിനെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. പ്രതിയെ കാര്‍ വില്‍പനയ്ക്ക് സഹായിച്ച രണ്ടാംപ്രതി വെല്ലൂര്‍ ജില്ലയിലെ ഗുഡിയാട്ടം ഭുവനേശ്വരി പേട്ടൈ തിരുവളളുവര്‍ സ്ട്രീറ്റില്‍ മുനിരത്‌നത്തിന്റെ മകന്‍ വിജയകുമാറിനെ കോടതി പിടികിട്ടാപുളളിയായി പ്രഖ്യാപിച്ചു. 2018 ഫെബ്രുവരി ഇരുപതിനാണ് പുതുപ്പരിയാരം ഫ്രണ്ട്‌സ് അവെന്യൂവിലെ വിജയലക്ഷ്മിയുടെ ആഡംബരക്കാര്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ പ്രതി സില്‍വാനശാന്തകുമാര്‍ ഭാര്യയെ പ്രസവത്തിന് ചെന്നെയില്‍ കൊണ്ടുപോകാനെന്ന് പറഞ്ഞ് ദിവസം രണ്ടായിരംരൂപ നിരക്കില്‍ വാടകയ്‌ക്കെടുത്തത്. കാര്‍ പറഞ്ഞദിവസം കഴിഞ്ഞ് തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും പ്രതിയേയും കാറും കണ്ട് കിട്ടിയിരുന്നില്ല. പ്രതി നല്‍കിയ തിരിച്ചറിയല്‍കാര്‍ഡുകളും വ്യാജമായിരുന്നു. പിന്നീട് ഹേമാംബികനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ അഭിഭാഷകന്‍ മുഖേന പ്രതി വിറ്റ കാര്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

date