Skip to main content

ആദിവാസി പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികളുണ്ടാവും- ജസ്റ്റിസ് ആന്റണി ഡൊമിനിക്

      ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകള്‍ നേരില്‍ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്‌ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വേണ്ടിയാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടലുകളിലും ഉണ്ടാകേണ്ട മാറ്റം, നടപ്പിലാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ക്ക് സമ്മേളനം അവസരമൊരുക്കി. മനുഷ്യാവകാശ കമ്മിഷന്‍ മുഖേന പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സമ്മേളനത്തില്‍ ഒരുക്കിയിരുന്നു.

    ആദിവാസി ഊരു മൂപ്പന്‍മാരും ട്രൈബല്‍ പ്രൊമോട്ടര്‍മാരും വിവിധ വിഷയങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടവ, വീട്, വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യം റേഷന്‍ കാര്‍ഡ്, വനാവകാശം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. 50 ഓളം പരാതികളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങളും കമ്മിഷന്‍ ചോദിച്ചറിഞ്ഞു. മനുഷ്യാവകാശ കമ്മിഷന്‍ മുഖേന പരിഹാരം കാണാന്‍ ശ്രമിക്കുന്ന പരാതികള്‍ നേരിട്ട് സ്വീകരിച്ചു. പരാതിയുമായി ബന്ധപ്പെട്ട വകുപ്പുമായി വിശദാംശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കമ്മിഷന്‍ അദ്ധ്യക്ഷന്‍ പറഞ്ഞു.
ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള ലഹരി ഉപയോഗം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ജനകീയമായ ഇടപ്പെടല്‍ ഉണ്ടാവണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. അംഗവൈകല്യമുള്ള ആദിവാസി കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യവും സമ്മേളനത്തില്‍ എത്തി. പുതുതായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആദിവാസി വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ കൂടി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ വേണമെന്ന ആവശ്യവും കമ്മിഷന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. വയനാട് മെഡിക്കല്‍ കോളേജിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് എ.ഡി.എം തങ്കച്ചന്‍ ആന്റണി മറുപടിയായി പറഞ്ഞു. യോഗത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ്, സെക്രട്ടറി എം.എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാര്‍ ജി.എസ് ആശ, പട്ടികവര്‍ഗ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.      

date