Skip to main content

ഓഖി: 152 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസ  പദ്ധതികള്‍ ചര്‍ച്ച ചെയ്തു

ഓഖി ദുരന്തത്തില്‍ മരിച്ച 39 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാന്‍ നടപടികളായതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.  ഓഖി പുനരധിവാസ പാക്കേജിന് അന്തിമ രൂപം നല്‍കുന്നതിന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ശില്പശാലയില്‍ നടന്ന ചര്‍ച്ചകള്‍ എകോപിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള 22 ലക്ഷം രൂപയുടെ ധനസഹായം വിവിധ കേന്ദ്രങ്ങളിലായി വിതരണം ചെയ്യുകയാണ്. 25 കുടുംബങ്ങള്‍ക്ക് തുക നല്‍കി.  കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ഡിസംബര്‍ മുതല്‍ മൂന്ന് മാസം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവരെ കണ്ടെത്താന്‍ ഫിഷറീസ്-റവന്യൂ വകുപ്പുകളുടെയും പോലീസിന്റെയും സഹായത്തോടെ വിവിധ മേഖലകളില്‍ അന്വേഷണം നടക്കുന്നുണ്ട്.  ഇവരെ കണ്ടെത്താനായില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരും  കാണാതായതുമായ  മത്സ്യത്തൊഴിലാളികളുടെ കുടുംബം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്.  ഇവര്‍ക്ക് ആവശ്യമായ പുനരധിവാസ പദ്ധതികളും തയാറാക്കുന്നുണ്ട്.

പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതില്‍ ഉരുത്തിരിയുന്ന പൊതുനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിവരുന്ന ദുരിതാശ്വാസ പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതല്‍ പ്രാവര്‍ത്തികമാക്കാനുമായിരുന്നു ശില്‍പശാല.

മത്സ്യബന്ധനോപകരണങ്ങളുടെ പുനഃസ്ഥാപനം, ഉപജീവന സുരക്ഷക്ക് ബദല്‍ ജീവനോപാധി മാര്‍ഗങ്ങള്‍, യാനങ്ങളുടെ സുരക്ഷ ഉറപ്പാക്കല്‍, മത്സ്യബന്ധന യാനങ്ങളുടെ ആധുനികവത്ക്കരണം, മികച്ച വിദ്യാഭ്യാസം ഉറപ്പാക്കല്‍, പ്രത്യേക കൗണ്‍സലിംഗ്, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുക്കല്‍, മെച്ചപ്പെട്ട കടല്‍രക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍, സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നല്‍കല്‍, തീരത്തു നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ പുനരധിവാസം എന്നീ വിഷയങ്ങള്‍ സംബന്ധിച്ചാണ് ശില്‍പശാലയില്‍ ചര്‍ച്ച നടന്നത്.  അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചര്‍ച്ച.

ഡെപ്യൂട്ടി സ്പീക്കര്‍  വി.ശശി, എം.എല്‍.എ.മാരായ കെ. ആന്‍സലന്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെല്‍ഫയര്‍ ഫണ്ട് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കടാശ്വാസ കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍, പീറ്റര്‍, വികാരി ജനറല്‍ യൂജിന്‍പെരേര, ഫാ: ഷാജി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടര്‍ ഡോ.കെ. വാസുകി എന്നിവര്‍ സംസാരിച്ചു. വിവിധ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിതിധികള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 പി.എന്‍.എക്‌സ്.150/18

date