Skip to main content

കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷി വകുപ്പ് പദ്ധതി ആവിഷ്‌കരിക്കും: കൃഷിമന്ത്രി

മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് സോണുകളെ വീണ്ടും 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി തിരിക്കും. മണ്ണിന്റെ ഫലഭൂയിഷ്ടതയും ജലലഭ്യതയും കണക്കിലെടുത്തായിരിക്കും കൃഷി വകുപ്പ് ഓരോ മേഖലയുടെയും പദ്ധതികൾ ആവിഷ്‌കരിക്കുക. മണ്ണ് സംരക്ഷണത്തിലും ജല ഉപയോഗത്തിലും കാണിക്കുന്ന ഗുരുതര അലംഭാവം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇവ കണക്കിലെടുത്തുള്ള വികസനത്തിനു മാത്രമേ നിലനിൽപ്പുള്ളൂ. നിരവധി പഠനങ്ങളും റിപ്പോർട്ടുകളും വിവിധ വകുപ്പുകളുടെ പക്കലുണ്ട്. എന്നാൽ റിപ്പോർട്ടുകളേക്കാൾ ആവശ്യം ആക്ഷൻ പ്ലാൻ നടപ്പാക്കുകയെന്നതാണെന്ന് മന്ത്രി പറഞ്ഞു.
മണ്ണു സംരക്ഷണത്തിനായി സമൂഹം ഒരുമിച്ച് ശ്രമിക്കണം. വിപുലമായ ബോധവത്കരണം ഇതിനാവശ്യമാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിനു ശേഷം കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. മേൽമണ്ണ് പൂർണമായി ഒലിച്ചുപോയതും രൂപമാറ്റം സംഭവിച്ചതുമായ നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക മണ്ണ്ദിന പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മൂന്നു വർഷത്തെ വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു. കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. വയനാട്ടിലെ മണ്ണ് ഫലപുഷ്ടി ഭൂപടങ്ങളുടെ പ്രകാശനവും മത്‌സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. കാട്ടക്കട ജലസമൃദ്ധിയിൽ പെട്ട മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ കർമപദ്ധതി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ. ബി. സതീഷ് എം. എൽ. എ പ്രകാശനം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, നബാർഡ് ജനറൽ മാനേജർ ഡോ. ശെൽവരാജ്, ഡബ്‌ള്യു. ടി. ഒ സെൽ ഡയറക്ടർ ആനന്ദി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. അംബിക എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4401/19

date