Skip to main content

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച (ഡിസംബര്‍ അഞ്ച്) ഉച്ച മുതല്‍ വെള്ളിയാഴ്ച (ഡിസംബര്‍ ആറ്) രാത്രി നടയടക്കുംവരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. അതേസമയം, വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഡിസംബര്‍ ആറിന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം.
സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടില്ല. സേവന സമയം കൂട്ടി നല്‍കും. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും.    
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. ഇതിന് പുറമെ വ്യാഴാഴ്ച ഉച്ച മുതല്‍ മരക്കൂട്ടത്ത് ട്രാക്ടറുകള്‍ രണ്ടാമതും പരിശോധിക്കുമെന്നും അറിയിച്ചു.
എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേശ്, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഡ്യൂട്ടി മജിസ്ട്രേറ്റ് എം.പി. വിനോദ്, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സി.എസ് അനില്‍, എ.എസ്.ഒ ബിജു ഭാസ്‌കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date